ആർ എസ് എസ് ജ്ഞാനസഭയുടെ പിന്നിൽ കേരള സമൂഹത്തെ ബ്രാഹ്മണ്യാധികാരത്തിന്റെ നുകത്തിലാക്കുകയെന്ന ഹീനലക്ഷ്യമെന്ന് ഡോ. ആർ ബിന്ദു

dr-r-bindu

ആധുനികലോകത്തിന് ഇണങ്ങുന്ന ഒരു ഉന്നതവിദ്യാഭ്യാസ പദ്ധതിയും പൊറുപ്പിക്കില്ലെന്ന വിദ്യാവിരോധവുമായി കേരളത്തിനു നേരെ സംഘപരിവാര്‍ തിരിഞ്ഞിരിക്കുന്നതാണ് അവരുടെ സംഘടനയുടെ പേരില്‍ നടക്കുന്ന ജ്ഞാനസഭ. വിജ്ഞാനത്തിലേക്കും ജ്ഞാനത്തിലേക്കും നടന്ന് വിമോചിപ്പിക്കപ്പെട്ട കേരള സമൂഹത്തെ ബ്രാഹ്മണ്യാധികാരത്തിന്റെ നുകത്തിലാക്കുകയെന്ന ഹീനലക്ഷ്യം അതിനു പിറകിലുണ്ടെന്നത് കാണാതിരിക്കുന്നത് ചരിത്രനിഷേധമാണ്.

രാജ്യം സ്വാതന്ത്ര്യാനന്തരം ആര്‍ജിച്ചുവരുന്ന സകല ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെയും ചവറ്റുകുട്ടയിലെറിയുകയെന്ന പ്രാകൃതപദ്ധതികളിലാണ് ബി ജെ പി ഭരണത്തിന്‍ കീഴില്‍ ആര്‍ എസ് എസ്. മനുവാദത്തില്‍ ഊന്നിയ മതരാഷ്ട്രനിര്‍മിതിയാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ട ആശയ പരിസരം സൃഷ്ടിക്കാനാണ് സര്‍വകലാശാലകളെയും ബൗദ്ധിക കേന്ദ്രങ്ങളെയും കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നത്.

Read Also: ആർഎസ്എസ് ജ്ഞാനസഭയിൽ പങ്കെടുത്ത വിസിമാർ തൽസ്ഥാനത്ത് തുടരാൻ യോഗ്യരല്ല: രാജിവച്ച് പുറത്ത് പോകണമെന്ന് എസ് എഫ് ഐ

അതിനു തുടര്‍ച്ചയായാണ് കേരളത്തിന്റെ വിശ്വാംഗീകാരമുള്ള അക്കാദമികാന്തരീക്ഷത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കുകയെന്ന രഹസ്യ അജണ്ടയോടെ ആര്‍ എസ് എസ് അനുകൂലികളുടെ സമ്മേളനം. ആ ഗൂഢലക്ഷ്യത്തിന്റെ പ്രാപ്തിക്കായി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ ആധികാരികതയെ കൂടി കാവി പൂശി നശിപ്പിക്കാനാണ് ഇവര്‍ പദ്ധതിയിട്ടതെന്നാണ് തെളിഞ്ഞിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തെയും ഭാവിയെയും ഇല്ലായ്മ ചെയ്യാനുള്ള വിജ്ഞാനവിരോധ നീക്കമാണിത്.

ജ്ഞാനോത്പാദനത്തിനും വിജ്ഞാന വളര്‍ച്ചക്കും നേതൃത്വം വഹിക്കേണ്ട വൈസ് ചാന്‍സലര്‍മാരില്‍ ചിലരുടെയെങ്കിലും തലകള്‍ ജ്ഞാനവിരോധത്തിന്റെ തൊഴുത്താക്കി മാറ്റിയെന്നത് ആര്‍ എസ് എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണ്. സര്‍വമതസ്ഥരും ഉള്‍പ്പെട്ട വിദ്യാകേന്ദ്രങ്ങളെ ഹിന്ദുത്വരാഷ്ട്ര നിര്‍മിതിയ്ക്ക് അണിയറകളാക്കാന്‍ കൂട്ടുനില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തില്‍ കൊണ്ടുകെട്ടാന്‍ കൂട്ടുനിന്നതിന് ഈ വൈസ് ചാന്‍സലര്‍മാര്‍ അക്കാദമിക് സമൂഹത്തിനു മുമ്പില്‍ ഭാവികാലമാകെ തല കുമ്പിട്ടു നില്‍ക്കേണ്ടി വരും.

കേരളത്തില്‍ അജ്ഞാനത്തിന്റെ പ്രാകൃതസേന കെട്ടിപ്പടുക്കാമെന്ന സംഘപരിവാരത്തിന്റെ ദുഷ്ചിന്തയെ യുവതലമുറയും അക്കാദമിക് സമൂഹവും തുറന്നുകാട്ടും. യഥാര്‍ഥ ഗുരുവര്യന്മാര്‍ നല്‍കിയ വിദ്യകൊണ്ട് പ്രബുദ്ധരായ കേരളജനത അജ്ഞാനതിമിരത്തെ അലങ്കാരമായി കരുതുന്ന സംഘപരിവാരത്തിന്റെ പദ്ധതികളെ ചവറ്റുകൊട്ടയിലെറിയുമെന്നും ഡോ. ആർ ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News