കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയുടെ സ്വസ്ഥജീവിതത്തിനു നേർക്കുള്ള ഹീനമായ കടന്നുകയറ്റമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ വന്നുചേരുന്ന സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത്. ജനങ്ങളെ ഭയപ്പെടുത്തി കശ്മീരിലേക്കുള്ള ഒഴുക്ക് തടയുകയും സമാധാനാന്തരീക്ഷം തകർത്ത് പ്രശ്‌നകലുഷമായ ജീവിതത്തിലേക്ക് കശ്മീരികളെ തള്ളി വിടുകയുമാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യം.
ALSO READ: കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; കട പൂട്ടിച്ചു
ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾക്ക് മുമ്പിൽ രാജ്യം മുട്ടു മടക്കിയിട്ടില്ല. അക്രമികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കശ്മീരികളുടെ ജീവിതം പൂർവസ്ഥിതിയിലേക്ക് എളുപ്പം തിരിച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകണം.
ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഗ്രാൻഡ് മുഫ്തി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങൾ. രാജ്യത്തിന്‍റെ സമാധാനത്തിന് അക്രമത്തിലൂടെ ഭംഗം വന്നിരിക്കുന്നു. ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല. അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കാശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണം. കാശ്മീരിൽ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം. മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ല. മതങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അക്രമകാരികളുടെ മതം അക്രമത്തിൻ്റേത് മാത്രം. യഥാർത്ഥ മതങ്ങളുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മതത്തെ തീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നുവെന്ന് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

