മസ്തിഷ്ക മരണത്തെ തുടര്‍ന്ന് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്ത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജ്ജിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. 12.30 ന് വീട്ടിൽ നിന്ന് ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സംസ്ക്കാരം നടക്കുന്ന കുണ്ടറയിൽ ഇടവട്ടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലേക്ക് പോകും.
ഈ മാസം ആറിന് കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍വെച്ചാണ് അതിവേഗത്തിലെത്തിയ ബൈക്ക് കൊട്ടാരക്കര വടവോട് ചരുവിള ബഥേലില്‍ ഐസക്കിനെ (33) ഇടിച്ചുതെറിപ്പിച്ചത്. ഉടന്‍ കൊട്ടാരക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തലച്ചോറിലെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ചയായിരുന്നു മരണം.
അതേസമയം ഐസക് ജോര്‍ജ്ജിൻ്റെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമാണ് മടങ്ങിയത്. ഏറെ വേദനാജനകമായ വേർപാടാണെന്നും ഐസക്കിൻ്റെ ഭാര്യയേയും അമ്മയേയും സഹോദരങ്ങളേയും കണ്ട് അനുശോചനം അറിയിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ വടവുകോട് മുന്‍ ബ്ലോക്ക് പ്രസിഡന്‍റായിരുന്നു ഐസക്. തീരാ ദുഃഖത്തിലും ഐസക്കിൻ്റെ അവയവങ്ങള്‍ ദാനം ചെയ്ത കുടുംബത്തിൻ്റെ നടപടി ഏറ്റവും മാതൃകാപരമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

