
കേരളത്തിൻ്റെ ഡിജിറ്റൽ കുതിപ്പിനെക്കുറിച്ചുള്ള വാർത്തകൾ നൽകിയ ദേശീയ മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷ്. ദേശീയ മാധ്യമങ്ങളാണ് കേരളത്തിൻ്റെ ഡിജിറ്റൽ കുതിപ്പിനെക്കുറിച്ചുള്ള വാർത്തകൾ ഏറ്റവും പ്രാധാന്യത്തോടെ നൽകിയത് എന്നും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി കേരളം ഒരിക്കൽക്കൂടി മാറി എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദി ഹിന്ദു, ന്യൂസ് മിനുട്ട്, ഇന്ത്യൻ എക്സ്പ്രസ്, ബിസിനസ് ലൈൻ, ടൈംസ് ഓഫ് ഇന്ത്യ, ദി ഫെഡറൽ, ഡെക്കാൺ ഹെറാൾഡ്, ഡെക്കൺ കോണിക്കൾ, ഇന്ത്യാ ടുഡേ, സിഎൻഎൻ ന്യൂസ്18, ഇ ടി വി, വാർത്താ ഏജൻസികളായ ANI, PTI എന്നിവരെല്ലാം കേരളത്തിന്റെ ഈ നേട്ടത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചു എന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.
എല്ലാകാലത്തും രാജ്യത്തിന് വഴി കാണിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ച ചടങ്ങിൽ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നവകേരളത്തിനുള്ള പുതു ചുവെടുവെപ്പാണ് ഇത്. ഡിജിറ്റൽ അന്തരത്തെ നേരിടാനുള്ള ധീരമായ പദ്ധതി ആണ് ഇത്. പുല്ലംപാറ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കാലത്ത് Genz എന്ന് പറയുന്ന കുട്ടികളാണ് ഇവർക്ക് പരിശീലനം നൽകിയത്. 90,100 വയസ് കഴിഞ്ഞവരും പദ്ധതിയിൽ ഭാഗമായി. 105 വയസുള്ള അബ്ദുൾ മൗലവിയുടേതാണ് റിയൽ കേരള സ്റ്റോറി. ഇത് കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷം ആണ്. ഡിജിറ്റൽ ഇന്ത്യ മുദ്രാവാക്യത്തിലും പരസ്യ വചകത്തിലും ഒതുങ്ങുമ്പോൾ ആണ് കേരളത്തിൻ്റെ നേട്ടം എന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകെയുള്ള മലയാളികൾ അഭിമാന പുളകിതമാകുന്ന നേട്ടമാണ് നമ്മുടെ നാട് നേടിയിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം എന്ന നിലയിലേക്ക് കേരളം ഉയർന്നിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ച മുഴുവൻ പേരെയും അഭിനന്ദിക്കുന്നു.
നാം നേടിയ സമ്പൂർണ്ണ സാക്ഷരത രാജ്യത്തിന് മാതൃകയായിരുന്നു. എങ്ങനെ ഇതുപോലെയുള്ള നേട്ടങ്ങൾ കേരളത്തിന് സ്വന്തമാക്കാൻ കഴിയുന്നു എന്നുള്ളത് പലരും ആശ്ചര്യപ്പെടാറുണ്ട് . അത് നമുക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതയാണ്. 1991 ഏപ്രിൽ സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപനം നടത്തുമ്പോൾ അന്ന് സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ ആയിരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾക്ക് നാടാകെ ഒന്നായി നീങ്ങേണ്ടതുണ്ട്. എല്ലാവരെയും സഹകരിപ്പിക്കുകയും ഉൾച്ചേർക്കുകയും വേണം. ആ ദൗത്യം കൃത്യമായി ഏറ്റെടുക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ് അന്ന് അത് വിജയിച്ചത് .
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി മാറിയത്. പുല്ലമ്പാറയിലെ ഓരോ വീട്ടിലും എത്തി വയോധികർക്കും വീട്ടമ്മമാർക്കും സാധാരണക്കാർക്കും പരിശീലനം നൽകാൻ സാധിച്ചത് അവിടത്തെ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ്. കമ്പ്യൂട്ടറും മൊബൈലും വേണ്ടത്ര പരിചയിച്ചിട്ടില്ലാത്ത അവിടുത്തെ സാധാരണ ജനങ്ങൾ ഇന്ന് സ്വന്തമായി ഓൺലൈൻ വഴി ബില്ലുകൾ അടയ്ക്കുന്നു. മറ്റ് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്നു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കാട്ടിത്തന്ന ഈ മാതൃകയിലൂടെയാണ് ഇന്ന് കേരളം മുഴുവൻ ഈ നേട്ടം കൈവരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

