മുംബൈ മുളുണ്ടില്‍ താമസിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനായ ഇടശ്ശേരി രാമചന്ദ്രന്റെയും ഭാര്യ സ്വപ്നയുടെയും വിവാഹ വാര്‍ഷിക ദിനമായിരുന്നു ഒക്ടോബര്‍ 29-ന്. ജീവിതപങ്കാളിക്ക് എന്തെങ്കിലും വ്യത്യസ്തമായ സമ്മാനം നല്‍കണമെന്ന ആഗ്രഹം രാമചന്ദ്രനുണ്ടായിരുന്നു. ആ ആലോചനയില്‍ നിന്നാണ് പുതിയൊരു ആശയം മനസ്സിലുദിച്ചത്. കേരള സര്‍ക്കാരിന്റെ നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് അറിയുകയും അതുതന്നെയാകട്ടെ സമ്മാനമെന്ന് തീർച്ചപ്പെടുത്തുകയുമായിരുന്നു. ഇതാണ് യഥാര്‍ഥ കരുതലിന്റെ സമ്മാനം എന്ന് രാമചന്ദ്രന്‍ ഉറപ്പിച്ചു.
ഉടനെ സുഹൃത്തും കൊങ്കണ്‍ യാത്രാവേദി മഹാരാഷ്ട്ര ഹെല്‍പ് ഡെസ്‌ക് ചീഫ് കോ ഓര്‍ഡിനേറ്ററുമായ കെ വൈ സുധീറിന്റെ സഹായത്തോടെ നോര്‍ക്ക ഐ ഡി കാര്‍ഡ് നേടുകയും സ്വന്തം പേരിലും ഭാര്യ സ്വപ്നയുടെ പേരിലും ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കുകയുമായിരുന്നു.
മിനുട്ടുകള്‍ക്കകം അഞ്ച് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ഇ- കാര്‍ഡ് ലഭിച്ചു. ആ കാര്‍ഡിന്റെ ചിത്രം വിവാഹ വാര്‍ഷിക ദിനത്തില്‍ വാട്‌സ്ആപ്പിലൂടെ ഭാര്യയ്ക്ക് അയച്ചു കൊടുത്തു. രാമചന്ദ്രന്റെ ‘കരുതലിന്റെ സ്‌നേഹ സമ്മാനം’ സ്വപ്നയുടെ ഹൃദയം നിറച്ചു.
ഇന്ത്യയില്‍ ആദ്യമാണ് ഒരു സംസ്ഥാനം പ്രവാസികളെ ചേര്‍ത്തുപിടിച്ച് അവര്‍ക്കായി ഇത്രയും കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. ഇതൊരു അപൂര്‍വ മാതൃകയാണെന്ന് പ്രവാസികൾ ഒന്നടങ്കം പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

