ഇന്ത്യയ്ക്കു മേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രഖ്യാപനം സമ്പത്ത് വ്യവസ്ഥയിലുണ്ടാക്കിയേക്കുന്ന പ്രത്യാഘാത്തതിന്‍റെ ആശങ്കയിലാണ് രാജ്യം. പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ബന്ധം ഇന്ത്യക്ക് ഗുണകരമാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
”ഹൗഡി മോദി” ”നമസേതേ ട്രംപ്” ഊഷ്മളമായ രണ്ടു കൂടിക്കാഴ്ചകൾ ആരംഭിച്ചതിങ്ങനെയായിരുന്നു. കൂടിക്കാഴ്ചക്ക് പിന്നിലാകട്ടെ അമേരിക്കയുടെയും ഇന്ത്യയുടെയും വ്യാപാര താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയും. 2019 ൽ യുഎസിലെ ഹൂസ്റ്റണൽ തനിക്ക് മുൻപിലിരിക്കുന്ന ജനസാഗരത്തെ ട്രംപ് അഭിസംബോധന ചെയ്തത് ഇപ്രകാരമാണ് . എന്‍റെ മുൻപിലിരിക്കുന്ന ഈ മനുഷ്യൻ സാധാരണ ചായ വിൽപ്പനക്കാരനിൽ നിന്നാണ് ജീവിതം തുടങ്ങിയത്. ഇന്നദ്ദേഹം ഇന്ത്യയെ അത്യുന്നതങ്ങളിലെത്തിച്ചു.രണ്ട് രാഷ്ട്രങ്ങളുടെയും പരസ്പര സഹകരണത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടതെല്ലാം ചെയ്യും.
പ്രശംസയിൽ ഹൃദയാതുരനായ ഇന്ത്യൻ പ്രധാനമന്ത്രി മൗനം പാലിച്ചു. രണ്ടാമൂഴത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ട്രംപിന്‍റെ നയം അടിച്ചേൽപ്പിക്കപ്പെട്ടപ്പോഴും മൗനവും ഭംഗിക്കപ്പട്ടില്ല. ഏറ്റവും ഒടുവിൽ റഷ്യയെ പ്രതിരോധത്തിലാഴ്ത്താൻ ട്രംപ് തെരഞ്ഞെടുത്തതിൽ ഒന്ന് തന്‍റെ പ്രിയപ്പെട്ട സുഹൃത്തിന്‍റെ രാജ്യത്തെയും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ഇരട്ട നികുതി ചുമത്തിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്.
ആഗസ്റ്റ് 1 മുതൽ നടപ്പിലാക്കുന്ന പ്രതികാര ചുങ്കം ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ കീഴ്മേൽ മറിക്കുമെന്ന ആശങ്ക പ്രബലമാണ്. കാര്‍ഷികോല്‍പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, ടെക്‌സ്റ്റൈല്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിൽ കാര്യമായ പ്രഹരമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ ആശങ്കകളിൽ പരിഹാരം കാണാൻ മോദിയും ട്രപും തമ്മിലുള്ള സൗഹൃദം ഇന്ത്യക്ക് സഹായകരമായി മാറിയില്ലെന്ന ആക്ഷേപവും ശക്തമാണ്.
Also Read: ഓഗസ്റ്റ് മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും അധിക പിഴയും; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
ട്രംപ് രണ്ടാംതവണയും അധികാരത്തിലെത്തുമ്പോൾ ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ കുടിയേറ്റവും, ഐടി കമ്പിനികളുടെ ഭാവിയുമെല്ലാം തുലാസിലാകുമെന്ന ഉത്കണഠയും പങ്കുവെക്കപ്പെട്ടിരിന്നു. എന്നാൽ ട്രംപും മോദിയും തമ്മിലുള്ള ആത്മബന്ധത്തിനിടയിൽ ആശങ്കകൾക്കിടയില്ലെന്ന മറു വാദവും ഉയർന്നിരുന്നു. എന്നാൽ അനധികൃത കുടിയേറ്റമാരോപിച്ച് ഇന്ത്യക്കാരെ കൈ വിലങ്ങണിയിച്ച് നാട് കടത്തിയതും, ഇന്ത്യൻ പൗരന്മാരെ അമേരിക്കയില വൻകിട ഐടി കമ്പിനികളിൽ ജോലിക്കെടുക്കരുതെന്ന പ്രഖ്യാപനവും ട്രംപ് നടത്തി.
ഏറ്റവുമൊടുവിൽ സുഹൃത്താണെങ്കിലും ഇളവില്ലെന്ന ആമുഖത്തോടെ തീരുവയുടെ കനവും ഇന്ത്യയുടെ ചുമലിൽ ചുമത്തപ്പെട്ടു. പാലുല്‍പന്ന വിപണിയും കാര്‍ഷിക മേഖലയും തുറന്നുനല്‍കണമെന്ന ഡോണള്‍ഡ് ട്രംപിന്റെ കടുംപിടുത്തത്തിന് നേരെയും ഇന്ത്യ സ്വീകരിക്കാനിരിക്കുന്ന നിലപാടുകൾ നിർണായകമാണ്. യു എസിന്റെ സമ്മര്‍ദത്തിന് മുന്നില്‍ വഴങ്ങില്ലെന്ന് വാണിജ്യ മന്ത്രാലയം പ്രതികരിച്ചുണ്ടെങ്കിലും പ്രധാനമന്ത്രി സുഹൃത്തിന് മേലുള്ള മൗനം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

