
കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാർ വാദങ്ങൾ അവതരിപ്പിച്ചത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. നെഹ്റുവിയൻ ലെഫ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്ന സതീശൻ, നെഹ്റു പോലും സോവിയറ്റ് റഷ്യയെയോ സ്റ്റാലിനെയോ കുറിച്ച് പറയാത്ത കാര്യങ്ങളാണ് ആധികാരികമായി നിയമസഭയിൽ പറഞ്ഞുവെച്ചത്. സോവിയറ്റ് യൂണിയൻ, ജർമ്മനിയുമായി ഉണ്ടാക്കിയ അനാക്രമണ കരാറിനെയാണ് സതീശൻ വക്രീകരിച്ച് അവതരിപ്പിച്ചത്.
സതീശനെ ചരിത്രം പഠിപ്പിക്കുന്ന മറുപടി ഉടൻ തന്നെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ നൽകുകയും ചെയ്തു. സതീശന്‍റെ ചരിത്രനിഷേധത്തെ വസ്തുതകൾ മുൻനിർത്തി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്. ഇതിൽ ശ്രദ്ധേയമായ കുറിപ്പുകളാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ പി ഉല്ലേഖ് പങ്കുവെച്ചിട്ടുള്ളത്. അതിൽ ഒരു കുറിപ്പിൽ ഗാന്ധി മുസ്സോളിനിയെ കണ്ടതിനെക്കുറിച്ചാണ് പറയുന്നത്. ഗാന്ധി മുസ്സോളിനിയെ കണ്ടത് ആർഎസ്എസ് മുസ്സോളനിയെ കണ്ടതുപോലെയല്ലല്ലോ എന്ന ഉദാഹരണമാണ് ഉല്ലേഖ് പങ്കുവെക്കുന്നത്.
1931 ഡിസംബർ 12ന് രണ്ടാം വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചുവരുന്നവഴിക്ക് റോമിൽ വെച്ച് ഗാന്ധിജി മുസ്സോളിനിയെ കണ്ടു. തുടർന്ന് റൊമെയ്ൻ റോളണ്ടിന് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു:
“എന്നെ സംബന്ധിച്ച് മുസോളിനി ഒരു നിഗൂഢത വ്യക്തിത്വമാണ്. അദ്ദേഹം നടത്തിയ പല പരിഷ്കാരങ്ങളും ആകർഷകമാണ്. കർഷകർക്ക് വേണ്ടി അദ്ദേഹം വളരെയധികം കാര്യങ്ങൾ ചെയ്തതായി തോന്നുന്നു. കഠിനഹൃദയനാണെങ്കിലും മുസ്സോളിനിയുടെ പരിഷ്കാരങ്ങൾ നിഷ്പക്ഷമായ പഠനം അർഹിക്കുന്നു. ദരിദ്രരായ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതൽ, അമിത നഗരവൽക്കരണത്തോടുള്ള അദ്ദേഹത്തിന്റെ എതിർപ്പ്, മൂലധനത്തിനും തൊഴിലാളിക്കും ഇടയിൽ ഏകോപനം കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമം എന്നിവ വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ഞാൻ കരുതുന്നു….”
പിന്നീട് ഇന്ത്യയിൽ എത്തിയശേഷം ഗാന്ധിജി മുസ്സോളിനിയെ “ഈ കാലഘട്ടത്തിലെ മഹാനായ ഭരണാധികാരി” എന്നും വിളിച്ചു.
ഇതിനർത്ഥമെന്താണ്? ഗാന്ധിയും ആർഎസ്എസും മുസ്സോളിനിയെ കണ്ടത് ഒരു പോലെയാണെന്നാണോ?
ചരിത്രം അതിന്റെ സങ്കീർണതയോടുകൂടി മനസിലാക്കാൻ പഠിക്കണം. അല്ലെങ്കിൽ നിയമസഭയിലെങ്കിലും ഇതൊന്നും പ്രസംഗിക്കരുത്.
മാത്രമല്ല നാം ഒരു വേളയിൽ കാണുന്നയാളല്ല മറ്റൊരു ചരിത്രവേളയിൽ ഒരാൾ. ദയാലുക്കളും സുഹൃത്തുക്കളും ആയ സാധാരണക്കാരായ ജർമൻ പൗരന്മാരാണ് ജൂതന്മ്മാരെ പിന്നീട് വെറുത്തതും കൊല്ലാൻ കൂട്ടുനിൽക്കുകയും ചെയ്തത്. ചില മൂരാച്ചികൾ പുകഴ്ത്തി പോസ്റ്റിടും (അതും ഓർഗാനിക്കയിട്ടല്ല, ഒരു തന്ത്രത്തിന്റെ ഭാഗമായിട്ട്) എന്നല്ലാതെ മണ്ടനാണെന്നു ജനം ഉടനെ മനസിലാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഉല്ലേഖ് കുറിച്ചു.
ചരിത്രത്തെ തെറ്റായും വളച്ചൊടിച്ചും നിയമസഭ പോലെയുള്ള ഒരിടത്ത് പുനർവായന നടത്തുന്ന സതീശൻ, യഥാർഥത്തിൽ ചെയ്യുന്നത് സംഘപരിവാർ പ്രചാരണം ഏറ്റുപിടിക്കുകയാണ്. നെഹ്റു സ്റ്റാലിനെക്കുറിച്ചും സോവിയറ്റ് റഷ്യയെക്കുറിച്ചും പറഞ്ഞത് സൌകര്യപൂർവം മറച്ചുപിടിക്കുകയാണ് സതീശൻ ചെയ്തിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

