ആർഎസ്എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ

ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക സർക്കാർ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സമൂഹത്തിൽ സമാധാനവും സഹവർത്തിത്വവും തകർക്കുന്ന എതൊരു സംഘടനക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. എന്നാൽ ആർ എസ്എസ് നിരോധനത്തെക്കുറിച്ച് കോൺഗ്രസ് ഒന്നും പറഞ്ഞിട്ടില്ലെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയായ പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. സംസ്ഥാനത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കാൻ നടത്തുന്ന സംഘടന ഏതാണെങ്കിൽ നിരോധിക്കാൻ തങ്ങൾക്ക് ഒരു മടിയുമില്ല. അത് ആർഎസ്എസോ ബജ്‌റംഗ്ദളോ മറ്റേത് വർഗീയ സംഘടനയാണെങ്കിൽ അങ്ങനെത്തന്നെയാണെന്നും ഖാർഗെ ഒരു ദേശീയവാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു. കൂടാതെ ട്വിറ്ററിലും ഇക്കാര്യം അദ്ദേഹം കുറിച്ചിരുന്നു.

മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ തങ്ങൾ മാറ്റും. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സമാധാനത്തിന് ഭീഷണിയാവുകയോ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്താൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാരിന് ശേഷിയുണ്ടെന്നായിരുന്നു ഖാർഗെയുടെ പരാമർശം.

അതേ സമയം; ഖാർഗെയുടെ പ്രസ്താവനയോട് ശക്തമായ ഭാഷയിലാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്. ആർഎസ്എസിനെ നിരോധിക്കാനുള്ള ശേഷി കോൺഗ്രസിനുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ എന്നായിരുന്നു മുൻ മുഖ്യമന്ത്രി ബസവാജ് ബൊമ്മെയുടെ വെല്ലുവിളി. ആർഎസ്എസിനെയോ ബജ്‌റംഗ്ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് സർക്കാരിന് നിലനിൽക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീലും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News