കായിക മേളയില്‍ പാലക്കാടിന്റെ സ്ഥിരം മേല്‍വിലാസമാണ് മുണ്ടൂര്‍. കുമ്മാട്ടിയുടെയും മണ്ണിന്റെ മണമുള്ള കഥകൾ മലയാണ്മക്ക് സമ്മാനിച്ച മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെയും മുണ്ടൂര്‍ സേതുമാധവന്റെയും കായിക താരം പി യു ചിത്രയുടെയുമൊക്കെ നാട്. ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ചിത്രം വ്യത്യസ്തമല്ല. ദീര്‍ഘദൂര ഓട്ടത്തില്‍ ഗേള്‍സിലും ബോയ്സിലും സ്വര്‍ണം തൂക്കിയത് മുണ്ടൂര്‍ എച്ച് എസ് എസിലെ കുട്ടികളാണ്.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 3000 മീറ്റര്‍ ക്രോസ്‌കണ്‍ട്രി യില്‍ രണ്ടു സ്വര്‍ണം ഉള്‍പ്പെടെ 13 പോയിന്റാണ് മുണ്ടൂര്‍ സ്‌കൂള്‍ കരസ്ഥമാക്കിയത്. സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ സ്വര്‍ണം നേടിയത് എസ് ജഗന്നാഥന്‍ ആണ്. വെള്ളി നേടിയത് ഇതേ സ്‌കൂളിലെ മുഹമ്മദ് ഷബീറും. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മുണ്ടൂര്‍ സ്‌കൂളിലെ എസ് അര്‍ച്ചന സ്വര്‍ണം നേടി.
Read Also: ഇച്ഛാശക്തി ആയുധമാക്കി നേട്ടങ്ങള്‍ കൊയ്ത് ഈ 14കാരി; അനേകായിരങ്ങള്‍ക്ക് മാതൃകയാണ് ദുര്‍ഗപ്രിയ
അര്‍ച്ചനയും ജഗന്നാഥനും കഴിഞ്ഞ തവണയും ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സ്‌കൂളില്‍ നിന്നുള്ള കൃത്യമായ പരിശീലനമാണ് അവരെ ഇവിടെ എത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു.
വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നാണ് ഈ താരങ്ങള്‍ ഉദിച്ചുയര്‍ന്ന് വന്നത്. ആ യാത്ര ഒട്ടും സുഖകരമായിരുന്നില്ല. എന്നാല്‍, ട്രാക്കിനോടുള്ള അഭിനിവേശവും കൃത്യമായ പരിശീലനവും ചാലക ശക്തിയായതോടെ ഇരുവരും നേട്ടങ്ങള്‍ കൊയ്യുകയായിരുന്നു. ദേശീയ മീറ്റിലും പങ്കെടുത്തിട്ടുണ്ട് ഇരുവരും. എച്ച് എസ് എസ് മുണ്ടൂര്‍ സ്‌കൂളില്‍ നിന്ന് 26 കുട്ടികള്‍ പല ഇനങ്ങളിലായി പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.
Read Also: സംസ്ഥാന സ്‌കൂള്‍ കായികമേള; വേഗറാണി ദേവപ്രിയക്ക് സിപിഐഎം വീടൊരുക്കും
കായിക രംഗത്തെ മറ്റൊരു പ്രധാന സ്‌കൂളായ അയല്‍ നാട്ടിലെ തന്നെ പറളി ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ദീര്‍ഘദൂരത്തില്‍ മുണ്ടൂര്‍ സ്വര്‍ണം പിടിച്ചെടുത്തത്. രണ്ട് സ്വര്‍ണം നേടിയ പറളി സ്‌കൂളിന് 10 പോയിന്റുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

