ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് വിജയിച്ച ഇന്ത്യൻ ടീമിന് സമ്മാനിക്കാതിരുന്ന ഏഷ്യാ കപ്പ് ട്രോഫി ഇപ്പോഴും എസിസിയുടെ ദുബായ് ആസ്ഥാനത്ത് ഇരിപ്പുണ്ട്. തന്റെ അറിവോടെയല്ലാതെ ട്രോഫി സ്ഥാനം മാറ്റുകയോ ഇന്ത്യയ്ക്കു കൈമാറുകയോ ചെയ്യരുതെന്ന് ആണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മുഹ്സിൻ നഖ്‌വി നിർദേശിച്ചിരിക്കുന്നത്. ഇന്ത്യൻ ടീം സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നഖ്‌വി സമ്മാനദാന ചടങ്ങിൽ നിന്ന് ട്രോഫിയുമായി പോയതിനുശേഷം എസിസി ഓഫീസിലാണ് ട്രോഫി. സെപ്റ്റംബർ 28 ന് ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ആണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ആഭ്യന്തര മന്ത്രിയുമാണ് നഖ്‌വി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഉച്ചസ്ഥായിയിലെത്തി.
“ഇന്ന് വരെ ട്രോഫി ദുബായിലെ എസിസി ഓഫീസുകളിലാണ്, നഖ്‌വിയുടെ വ്യക്തമായ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ അനുമതിയില്ലാതെയും നേരിട്ടുള്ള സാന്നിധ്യമില്ലാതെയും അത് ആർക്കും കൈമാറുകയോ മാറ്റുകയോ ചെയ്യരുത്,” എന്ന് നഖ്‌വിയുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ട്രോഫിയുമായി അദ്ദേഹം പോയ നടപടിയെ ബിസിസിഐ ശക്തമായി എതിർത്തു, അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. നഖ്‌വിയെ വിമർശിക്കാനും ഐസിസി ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാനും പോലും ശക്തമായ നീക്കം നടന്നേക്കുമെന്നും സൂചനയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

