രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും ഒപ്പമുള്ളവർക്കായി ചെറുത്ത് നിന്നു; ഭീകരൻ്റെ തോക്കുപിടിച്ചുവാങ്ങി സഞ്ചാരികളെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകി; ഹീറോ ആയി മാറിയ സയ്യിദ് ആദിൽ ഹുസൈൻ

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി ജീവനുകൾ പൊലിഞ്ഞതിന്റെ ‍ഞെട്ടലിൽ നിന്നും ഇതുവരെയും ഒരു ഇന്ത്യക്കാരനും മുക്തി നേടിയിട്ടില്ല. അത്രക്ക് ആഴത്തിലാണ് അവിടെ നടന്ന ക്രൂരത നമ്മുടെ ഉള്ളിൽ പതിഞ്ഞിരിക്കുന്നതു. നിരവധി ജീവനുകളാണ് അവൈഡ് പൊലിഞ്ഞത്. വിനോദസഞ്ചാരത്തിനായി എത്തിയ പലരും അവരുടെ സന്തോഷ നിമിഷങ്ങൾ പങ്കിടുമ്പോൾ അവിടേക്ക് കറുത്ത നിഴലായി എത്തിയവരാണ് അവരുടെ ജീവൻ അപഹരിച്ചത്. അവിടെ നിന്നുള്ള ആ ചിത്രങ്ങളും വാർത്തകളും എല്ലാവരുടെയും ഉള്ളൊന്ന് ഉലയ്ക്കുന്നത് തന്നെയാണ്. അക്കൂട്ടത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന ഒരു പേരുണ്ട്, സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ.

പഹല്‍ഗാമിലെ ബൈസരണ്‍ വാലിയിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകുന്ന ജോലിയായിരുന്നു ആദില്‍ ഹുസൈന്‍ ഷായ്ക്ക്. രോഗബാധിതരായ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. വിനോദസഞ്ചാരികളെ സവാരി കൊണ്ടുപോകുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ആദില്‍ ഹുസൈന്‍ ഷാ തന്റെ കുടുംബത്തെ സംരക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ പകച്ചുനിന്നപ്പോള്‍ ആദില്‍ ഭീകരന്റെ റൈഫിള്‍ തട്ടിമാറ്റി അവരെ രക്ഷിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും മറ്റൊരു ഭീകരന്‍ ആദില്‍ ഹുസൈന്‍ ഷായ്ക്കുനേരെ വെടിയുതിര്‍ത്തുകഴിഞ്ഞിരുന്നു.

ALSO READ: പഹൽഗാം ഭീകരാക്രമണം; സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

കാഴ്ചയില്‍ തന്നെ കശ്മീരി മുസ്‌ലിം എന്ന് മനസിലായത് കൊണ്ട് ആദിലിനെ തീവ്രവാദികള്‍ ഉപദ്രവിക്കാതെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഒരു ഭീകരന്‍ താന്‍ സവാരി കൊണ്ട് പോയ ടൂറിസ്റ്റുകളെ മുസ്‌ലിം അല്ല എന്ന് തിരിച്ചറിഞ്ഞ് വെടി വെക്കാന്‍ ശ്രമിക്കവെ അവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ ആദിലിന് ജീവന്‍ നഷ്ടപ്പെട്ടത്. വലിയൊരു ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നിട്ടും, ആ ഭീകരന്മാരോട് പൊരുതാന്‍ ആകെ ധൈര്യം കാണിച്ചത് സെയ്ത് ആദില്‍ ഹുസ്സൈന്‍ ഷാ മാത്രമായിരുന്നു.

‘ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് ഭീകരാക്രമണത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞത്. മകനെ വിളിച്ചപ്പോള്‍ മൊബൈല്‍ ഓഫായിരുന്നു. വൈകുന്നേരം നാലരയോടെ ഫോണ്‍ ഓണായി. പക്ഷെ അവന്‍ കോള്‍ എടുത്തില്ല. ഞങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടി. അപ്പോഴാണ് ആക്രമണത്തില്‍ അവന് പരിക്കേറ്റത് അറിഞ്ഞത്. ഞങ്ങളുടെ മകന്‍ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവന്‍. ഒരു പാവമായിരുന്നു. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഞങ്ങള്‍ക്ക് നീതി വേണം. ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം’- ആദില്‍ ഹുസൈന്റെ പിതാവ് പറഞ്ഞു. ‘മകന്‍ ഇല്ലാതായതോടെ അവന്റെ ഭാര്യയും മക്കളും ഞങ്ങളും അനാഥരായി. അവനില്ലാതെ എങ്ങനെ ജീവിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല’ എന്നാണ് ആദിലിന്റെ മാതാവ് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്നത്. ഒരു ദശാബ്ദത്തിനിടയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News