വയനാട് തുരങ്കപാതയിലെ മന്ത്രി ടി സിദ്ദിഖിന്റെ ഇരട്ടത്താപ്പ് ചർച്ചയാകുന്നു. വയനാട് തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനത്തിൽ സുപ്രധാന പദ്ധതിയെന്ന് വാഴ്ത്തിയ പദ്ധതിയെ അവസരത്തിനൊത്ത് പിന്നിൽ നിന്ന് കുത്തുകയാണ് മന്ത്രി. തുരങ്കപാതയ്ക്ക് തുരങ്കം വയ്ക്കുന്നതിന് മുൻപ് സ്വന്തം വാക്കുകളെങ്കിലും ഓർക്കുന്നത് നല്ലതാണെന്ന് മന്ത്രിയെ ഓർമിപ്പിക്കുകയാണ് ജനങ്ങൾ.
ഏറെ ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് വയനാടിന്റെ അതിപ്രധാനമായിട്ടുള്ള ഗതാഗത കുരുക്കഴിക്കാനും പ്രയാസങ്ങളെ അതിജീവിക്കാനുമുള്ള ഒരു വഴി സൃഷ്ടിക്കാനുള്ള ഈ വലിയ ഉദ്യമത്തിൽ പങ്കാളിയാകുന്നതെന്നാണ് ടി സിദ്ദിഖ് ഉദ്ഘാടന വേളയിൽ പറഞ്ഞത്. ആനക്കാമ്പൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത സമയബന്ധിതമായി നിർമ്മാണം പൂർത്തിയാകുമ്പോൾ, വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് മെഡിക്കൽ കോളേജ്, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗം സൃഷ്ടിക്കപ്പെടുന്നു എന്നത് ഏറെ ആശ്വാസകരമാണെന്നും അന്ന് സിദ്ദിഖ് പറയുകയുണ്ടായി. എന്നാൽ ഇന്ന് മന്ത്രിക്കുപ്പായത്തിൽ മലക്കം മറിയുകയാണ് ടി സിദ്ദിഖ്.
വയനാട് കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ലെന്നാണ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞത്. മനുഷ്യ നിര്‍മിതമാണ് അപകടമെന്നും തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതു കൊണ്ടുണ്ടായതാണെന്നും ദുരന്തമുഖത്ത് പകച്ച മനുഷ്യരോട് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ദുരന്തസമയത്തെ കൃത്യമായ ഇടപെടലിന് പകരം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള വ്യഗ്രതയാണ് അന്ന് മന്ത്രിയിൽ കണ്ടതും. വയനാട് അനുഭവിക്കുന്ന തീവ്രമായ വേദനകൾക്ക് വലിയൊരു പരിഹാരമായി തുരങ്കപാത മാറുമെന്ന് പറഞ്ഞ മന്ത്രി തന്നെയാണ് പദ്ധതിയ്ക്ക് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നതെന്നത് ശ്രദ്ധേയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

