നിയന്ത്രണങ്ങൾക്കു വിധേയമായി ഒഡിഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രം സന്ദർശിക്കാനുള്ള അവസരം എല്ലാ മതസ്ഥര്‍ക്കും നൽകുന്ന കാര്യം പരിശോധിക്കണമെന്ന് സുപ്രീംകോടതി. പുരിയില്‍ നടപ്പാക്കിയ ശേഷം മറ്റ് ക്ഷേത്രങ്ങളിലും നടപ്പാക്കുന്ന കാര്യം കോടതി ആവശ്യപ്പെടും.
സ്ഥാപകനോ, ഏക വേദപുസ്തകമോ ഒറ്റ വിശ്വാസപ്രമാണമോ ഉള്ള മതമല്ല ഹിന്ദുമതം. നൂറ്റാണ്ടുകൾ കൊണ്ട് രൂപപ്പെട്ട സംസ്കാരമാണിത് – ജസ്റ്റിസ് എ.കെ. ഗോയൽ, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വസ്ത്രധാരണ നിയന്ത്രണങ്ങളുള്‍പ്പടെ മറ്റ് മതസ്ഥര്‍ക്കും ബാധകമാക്കി പ്രവേശനം അനുവദിക്കാനാണ് നിര്‍ദ്ദേശം. ക്ഷേത്രം സന്ദർശിക്കാനായി വിദേശീയരും മറ്റ് മതവിശ്വാസികളും ധാരാളം എത്താറുണ്ടെന്നും ശ്രീകോവിലിൽ പ്രവേശനം അനുവദിച്ചിട്ടില്ലെന്നും പുരി ജില്ലാ ജഡ്ജി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
രാജ്യത്തെ ഒട്ടേറെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഇതര മതവിശ്വാസികൾക്കും പ്രവേശനം അനുവദിക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here