കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: സിറ്റി തയ്യിലില്‍ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയത് അമ്മ. സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയാണ് സംഭവത്തില്‍ അറസ്റ്റിലായത്. കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ശരണ്യ പുലര്‍ച്ചെ കടലിലെറിയുകയായിരുന്നുവെന്ന് സിറ്റി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പകല്‍ പതിനൊന്നോടെയാണ് സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും ഏച്ചൂര്‍ സ്വദേശി പ്രണവിന്റെയും മകന്‍ ഒന്നരവയസുകാരന്‍ വിയാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ കുട്ടിയെ കാണാനില്ലെന്ന് പ്രണവ് സിറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കരിങ്കല്‍ഭിത്തിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു ഇരുവരും. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ശരണ്യയുടെ വീട്ടില്‍നിന്നും അമ്പതുമീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

കിടന്നുറങ്ങുകയായിരുന്ന വിയാനെ പുലര്‍ച്ചെ 2.45ന് എടുത്തുകൊണ്ടുപോയി കടലിലെറിയുകയായിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രണവും ശരണ്യയും തമ്മില്‍ ഏറെക്കാലമായി സ്വരച്ചേര്‍ച്ചയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രണവിനെ ഉപേക്ഷിച്ച് വാരം സ്വദേശിയായ യുവാവിന്റെ കൂടെ ജിവിക്കാന്‍ ശരണ്യ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്നും ശരണ്യ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News