മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യംചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെയും സഞ്ജുവിന്റെയും സ്ഥിരതയാര്‍ന്ന പ്രകടനം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
“സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്.
ഐപിഎൽ – 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?” മന്ത്രി കുറിച്ചു.
അതേസമയം, രാഹുല്‍ ദ്രാവിഡ് മുഴുവന്‍ സമയ പരിശീലകനായി എത്തുന്ന ആദ്യ പരമ്പര കൂടിയായതിനാല്‍ ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്‍ 2021 സീസണിലെ മികച്ച പ്രകടനംവെച്ച് സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ താരം പരിഗണിക്കപ്പെട്ടില്ല.
ഐപിഎല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് ടീമിലേക്ക് വിളിയെത്തിയപ്പോഴാണ് മലയാളി താരം പുറത്തായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here