ഗുരുവായൂര്‍ പാൽപ്പായസം ഇനി മാന്നാറിലെ നാലുകാതന്‍ വാര്‍പ്പില്‍

ഗുരുവായൂര്‍ ക്ഷേത്രം തിടപ്പള്ളിയിലേക്ക് മാന്നാറിലെ ശില്‍പികളുടെ കരവിരുതില്‍ നാലുകാതന്‍ വാര്‍പ്പ്. മൂന്ന് മാസം നാല്പതോളം തൊ‍ഴിലാളികള്‍ രാപ്പകല്‍ അധ്വാനിച്ചാണ് ആയിരം ലിറ്റർ പാൽപ്പായസം തയ്യാർ ചെയ്യാൻ കഴിയുന്ന കൂറ്റൻ വാർപ്പ് നിർമ്മിച്ചത്.

ശബരിമല, ഏറ്റുമാനൂർ, പാറമേക്കാവ് തുടങ്ങി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ സ്വർണ്ണകൊടിമരങ്ങൾ നിർമ്മിച്ച അനന്തൻ ആചാരിയും മകൻ അനുഅനന്തനും ആണ് ഭീമൻ വാർപ്പിന്റെ ശിൽപികൾ.

വെങ്കല നിർമ്മാണത്തിൽ പേരുകേട്ട മാന്നാർ ആലക്കൽ രാജന്റെ സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയായത്. രണ്ടുടൺ തൂക്കവും പതിനേഴര അടി വ്യാസവും ഇരുപത്തിയൊന്നര അടി ചുറ്റളവിലും ഉള്ള ഭീമൻ വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിക്കാനായി മൂന്നു മാസം നാല്പതോളം തൊഴിലാളികളാണ് അധ്വാനിച്ചത്.

ശുദ്ധമായ വെങ്കലപഴയോടിൽ നിർമ്മിച്ച വാര്‍പ്പില്‍ ആയിരം ലിറ്റർ പാൽപ്പായസമുണ്ടാക്കാം. വെങ്കലം, പഴഓട്, ചെമ്പ്, വെളുത്തീയം എന്നിവകൊണ്ട് നിര്‍മിച്ച് വാര്‍പ്പിന് ചുറ്റിലും ഗജലക്ഷ്‌മി, ഗൗളി എന്നീ ചിത്രങ്ങളും വഴിപാടുകാരന്റെ പേരുമുണ്ട്.

ശക്തമായ മഴയിൽ നിർമ്മാണക്കരാർ ഏറ്റെടുക്കാൻ വൈമനസ്യം കാട്ടിയപ്പോൾ ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എല്ലാം ഭംഗിയാകും എന്ന ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വാക്കുകളാണ് നിർമ്മാണത്തിന് ധൈര്യമേകിയതെന്ന് അനന്തൻ ആചാരി പറഞ്ഞു.

ഏഴാം ഉത്സവ ദിവസം രാവിലെ ശീവേലിക്ക്ശേഷം വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിച്ച ശേഷം ഈ വാർപ്പിൽ പാൽപ്പായസം തയ്യാറാക്കി. പാലക്കാട് സ്വദേശിയായ കൊടൽവള്ളിമന കെ.കെ പരമേശ്വരൻ നമ്പൂതിരിയും കുടുംബവുമാണ് നാലുകാതൻ വാർപ്പ് ഗുരുവായൂർ നടയിൽ സമർപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here