ഇറച്ചി വെട്ടുയന്ത്രത്തിൽ കോടികളുടെ സ്വർണം കടത്തിയ കേസിൽ മുസ്ലിംലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ എ ഇ ഷാബിനെ കസ്‌റ്റഡിയിൽ വാങ്ങാൻ കസ്‌റ്റംസ് ചൊവ്വാഴ്‌ച അപേക്ഷ നൽകും.
ഷാബിന്റെ കൂട്ടാളികളായ മുപ്പത്തടം സ്വദേശി അഫ്സൽ, പാലച്ചുവട് സ്വദേശി സുധീർ എന്നിവരോട് 11ന് വീണ്ടും ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വർണം വാങ്ങാൻ ഷാബിൻ 65 ലക്ഷം രൂപ നിക്ഷേപിച്ചതായി കസ്‌റ്റംസ് കണ്ടെത്തിയിരുന്നു. അഫ്‌സൽ, സുധീർ എന്നിവർ 35 ലക്ഷവും നിക്ഷേപിച്ചു. സമാഹരിച്ച ഒരുകോടി രൂപ ഹവാലയായി ദുബായിലുള്ള സിനിമാനിർമാതാവ് കെ പി സിറാജുദീന് അയച്ചുകൊടുത്തു. ഈ തുക ഉപയോഗിച്ചാണ് 2.23 കിലോ സ്വർണം നെടുമ്പാശേരിയിൽ എത്തിച്ചത്.
ബിസ്‌കറ്റ് രൂപത്തിലാക്കി സ്വർണം ഇറച്ചിവെട്ടുയന്ത്രത്തിൽ ഒളിപ്പിച്ചാണ് എത്തിച്ചത്. വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി സ്വർണം കടത്തി പരിചയമുള്ള സിറാജുദീനാണ് സ്വർണക്കടത്തിൽ ഷാബിനെ പങ്കാളിയാക്കിയതെന്ന് കസ്റ്റംസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഷാബിൻ കുറ്റം സമ്മതിച്ചതായും അന്വേഷകസംഘം വ്യക്തമാക്കി.
അഫ്‌സൽ, സുധീർ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തെങ്കിലും സ്വർണക്കടത്തിന്റെ കൂടുതൽ വിവരം ലഭിച്ചതിനാലാണ് ഇവരെ വീണ്ടും വിളിപ്പിക്കുന്നത്. കാക്കനാട് സ്വദേശിയും ഷാബിന്റെ വ്യാപാര പങ്കാളിയുമായ സിറാജുദീനെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഏപ്രിൽ പതിനാറിനാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണമെത്തിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

