ഇന്ന് ലോക സംഗീത ദിനം. സംഗീതം ആഗോള ഭാഷയാണ്.. മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം വളരെ വലുതാണ്. സംഗീതം ആർക്കാണ് ഇഷ്ടമല്ലാത്തത്. പാട്ടിനും പാട്ടുകാർക്കുമായൊരു ദിനമാണ് ഇന്ന്.
മനുഷ്യനുണ്ടായ കാലത്തോളം ഈണങ്ങളും നമുക്കൊപ്പമുണ്ട്. സംഗീതം ആഗോള ഭാഷയാണ്. എവിടെ സംഭാഷണം പരാജയപ്പെടുന്നുവോ അവിടെ സംഗീതം ആരംഭിക്കുന്നു. വികാരങ്ങളുടെ സ്വതസിദ്ധമായ മാധ്യമമാണത്.
1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. 1982-ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി.
സിംഫണിയുടെ മാസ്മരികത നമുക്കേകിയ ബീതോവൻ തൊട്ട് എണ്ണിയാലൊടുങ്ങാത്ത പേരുകളാൽ സമ്പന്നമാണ് ലോക സംഗീത സദസ്സ്. സംഗീതം മനോഹരമായ ഒരു സ്വപ്നമാണ്. എനിക്ക് കേൾക്കാനാവാത്ത മനോഹാരിത… ബീതോവന്റെ മനസിലെ സംഗീതം മുഴുവൻ അദ്ദേഹത്തിന്റെ ഈ വാക്കുകളിലുണ്ട്. ഗിറ്റാറുകൊണ്ട് മിസ്സിസിപ്പിയൻ സംഗീതത്തിന്റെ മാന്ത്രികത പകർന്നുതന്ന എക്കാലത്തെയും ഗിത്താർ മാന്ത്രികൻ റോബർട്ട് ജോൺസൻ, നാലാം വയസിൽ ക്ലാസ്സിക് രചനകൾ ചെയ്തുതുടങ്ങി .
ഏഴാം വയസിൽ ഒരു വിയലിനും കയ്യിലെടുത്ത് ലോകത്തെ അമ്പരപ്പിച്ച മൊസാർട്, റോക്ക് ആൻഡ് റോൾ സംഗീത ശാഖയുടെ എക്കാലത്തെയും മുടിചൂടാമന്നനായ് അറിയപ്പെടുന്ന എൽവിസ് പ്രെസ്‌ലെയ്, ഒരു കൊച്ചു സ്റ്റേഡിയമുണ്ടെങ്കിൽ ഒരു നഗരത്തെ മുഴുവൻ ഞാൻ ആനന്ദത്തിലാക്കാം എന്നുറക്കെ പറഞ്ഞ ബോബ് ഡിലൻ,സംഗീതം നിങ്ങളിലേക്കെത്തിയാൽ പിന്നെ നിങ്ങൾ വേദനയറിയില്ലെന്ന് പറഞ്ഞ ബോബ് മാർലി മഡോണ, മൈക്കിൾ ജാക്ക്സൺ, എൽട്ടൻ ജോൺ അങ്ങനെ നീളുന്നു പട്ടിക.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്റെ നെറുകിലെത്തിച്ച മഹാ പ്രതിഭകളെ ഓർക്കുമ്പോൾ കബീർദാസ്, സൂർദാസ്, മിയാൻ താൻസെൻ,രബീന്ദ്രനാഥ് ടാഗോർ തുടങ്ങി പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് ബിസ്മില്ലാ ഖാൻ, എം. എസ് സുബലക്ഷ്മി, ബീഗം അക്തർ അങ്ങനെ നീളുന്നു പേരുകൾ.
എല്ലാക്കാലത്തും ശബ്ദമാധുര്യത്തിന്‍റെ വൈവിധ്യങ്ങൾക്കൊപ്പം താളം പിടിക്കുന്നവരാണ് മാലയാളികൾ. ഗാനഗന്ധർവ്വൻ യേശുദാസ് മുതൽ കെ എസ് ഹരിശങ്കർ വരെ എത്തിനിൽകുന്നു സംഗീതലോകത്തെ മലയാളശബ്ദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here