മണിരത്നത്തിന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ സിനിമയാണ് ‘രാവൺ’. ഐശ്വര്യ റായിയുടെയും വിക്രമിന്റെയുമെല്ലാം തകർപ്പൻ പ്രകടനം ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ഈ സിനിമയിലെ ഐശ്വര്യ റായ് ബച്ചന്റെ ബോഡി ഡബിൾ ആയിരുന്ന സനോബർ പർദിവാലയുടെ അനുഭവക്കുറിപ്പാണ് ചർച്ചയാകുന്നത്. സിനിമയിലെ സ്റ്റണ്ട് രംഗത്തിനിടെ നേരിട്ട അപകടകരമായ അനുഭവമാണ് സനോബർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ഏറെ ചർച്ചയായിരുന്നു. കൂറ്റൻ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുന്ന നായിക. ഐശ്വര്യ റായ്ക്ക് പകരം സനോബർ ആണ് ചാടുന്നത്. എന്നാൽ ചെറിയ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും 150 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിന് സമീപം ഏകദേശം 30 മിനിറ്റോളം തനിക്ക് വായുവിൽ തൂങ്ങിക്കിടക്കേണ്ടി വന്നെന്നും സ്റ്റണ്ട് പെർഫോമർ സനോബർ ബിഹൈൻഡ് ദി സീൻ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
View this post on Instagram
ചിത്രത്തിലെ പ്രധാന ക്ലിഫ് ജമ്പ് രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നം ഉണ്ടായത്. “150 അടി ഉയരം, 3.5 സെക്കൻഡ് ദൈർഘ്യം, ഒരിക്കലും മറക്കാനാകാത്ത ഒരു സ്റ്റണ്ട്, സനോബർ കുറിച്ചതിങ്ങനെ. സ്ക്രീനിൽ അനായാസമായി തോന്നുന്ന ഈ രംഗത്തിന് പിന്നിൽ ഏറെ വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. പാറക്കെട്ടിന്റെ മധ്യഭാഗത്ത് ഏകദേശം 30 മിനിറ്റോളമാണ് സനോബർ തൂങ്ങിക്കിടന്നത്.
ALSO READ: ജസ്റ്റ് ലാലേട്ടൻ തിങ്സ്! ‘ദൃശ്യം 3’ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്? ആകെ കളക്ഷൻ എത്രയെന്ന് അറിയാമോ?
ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നടക്കാത്ത സാഹചര്യങ്ങളെ നേരിടുന്നതും സ്റ്റണ്ടിൽ പ്രധാനമാണെന്ന് സനോബർ പറഞ്ഞു. അത് രംഗം കൃത്യമായി നടപ്പാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ എങ്ങനെ നേരിടുന്നു എന്നത് നിർണായകമാണെന്നും അവർ വ്യക്തമാക്കി. ശാന്തത പാലിക്കുകയും സുരക്ഷാ സംവിധാനങ്ങളിൽ വിശ്വാസം പുലർത്തുകയും വേണം. ഒപ്പം ഊർജവും കാത്തുവയ്ക്കുക, അവർ കുറിച്ചു. ചില സ്റ്റണ്ടുകൾ ശരീരത്തെ പരീക്ഷിക്കുന്നു, ചിലത് മനസ്സിനെയും. ഈ സ്റ്റണ്ട് ഇത് രണ്ടും പരീക്ഷിച്ചു, സനോബർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

