
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി 80 ശതമാനം പേരും അപേക്ഷ നല്‍കിയെന്ന തെരഞ്ഞടുപ്പ് കമ്മീഷന്റെ വാദം അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷം. എത്ര പേര്‍ രേഖകള്‍ സഹിതം അപേക്ഷകള്‍ അപ് ലോഡ് ചെയ്തുവെന്ന കണക്കുകള്‍ കമ്മീഷന്‍ മറച്ചുവയ്ക്കുന്നു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വ്യാജമായി ഫോമുകള്‍ അപ് ലോഡ് ചെയ്യുകയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
ബിഹാറിലെ വോട്ടര്‍മാരില്‍ 80.11 ശതമാനം പേരും വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനായി വെബ് സൈറ്റിലും ആപ്പിലുമായി ഡൗണ്‍ ലോഡ് ചെയ്തുവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. എന്നാല്‍ ഈ കണക്കുകള്‍ അടിസ്ഥാന രഹിതമാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. എത്ര പേര്‍ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വ്യാജ വിരലടയാളമോ ഒപ്പുകളോ ഉപയോഗിച്ച് അപേക്ഷാ ഫോമുകള്‍ അപ് ലോഡ് ചെയ്യുകയാണെന്നും തേജസ്വി യാദവ്.
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പ്രക്രിയയില്‍ പ്രതിപക്ഷ പങ്കാളിത്തവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരെ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആര്‍ജെഡി കുറ്റപ്പെടുത്തി. അതിനിടെ ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിരവധി ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍ പൗരന്മാരെ കണ്ടെത്തിയെന്നും പരിശോധനയ്ക്ക് ശേഷം ഇവരെ പട്ടികയില്‍ നിന്നും പുറത്താക്കുമെന്നും കമ്മീഷനോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി വോട്ടര്‍ പട്ടിക പരിഷ്‌കരണം കൊണ്ടുവരാനാണ് നീക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

