ലോക സിനിമയിലെ ‘ഇടിമുഴക്കം’; ബ്രൂസ് ലീ ഓർമയായിട്ട് 52 വർഷങ്ങൾ

BRUCELEE DEATH ANNIVERSARY

ലോക സിനിമയിൽ സൂപ്പർ താരങ്ങൾ ഒരുപാടുണ്ട്. എന്നാൽ അഭിനയ പ്രകടനത്തിന് അപ്പുറം തങ്ങളുടെ മെയ്‌വഴക്കം കൊണ്ടും, ആയോധന കലയിലെ പ്രാവീണ്യം കൊണ്ടും ആരാധിക്കപ്പെടുന്ന വ്യക്തിത്വങ്ങൾ ചുരുക്കമാണ്. അതിൽ ആദ്യ തലമുറയിൽപ്പെട്ട ഒരു ഇതിഹാസമായിരുന്നു ലീ ജുൻ-ഫാൻ അഥവാ ബ്രൂസ് ലീ. ഇന്ന് ബ്രൂസ് ലീയുടെ 52ആം ചരമ ദിനമാണ്. കിഴക്ക് പടിഞ്ഞാറൻ സാംസ്‌കാരിക വൈരുദ്ധ്യങ്ങളെ പൊളിച്ചെഴുതിയ നായകൻ; ആയോധന കല സൃഷ്‌ടിച്ച എക്കാലത്തെയും മികച്ച താരം – എന്നിങ്ങനെ നിരൂപകരും, സിനിമാ പ്രേമികളും എന്തിന് സാധാരണക്കാർ പോലും അദ്ദേഹത്തെ ആഘോഷമാക്കി.

സാൻഫ്രാൻസിസ്‌കോയിൽ ജനനം, ബ്രിട്ടീഷ് ഹോങ്കോങ്ങിൽ പഠനം, ബാലതാരമായി അഭ്രപാളിയിലേക്ക് കടന്നു വന്ന് പിന്നീട് ലോക ചലച്ചിത്ര രംഗത്തെ വിസ്മയ താരമായി മാറിയ താരം. 1970 കളിൽ ആയോധനകലയെ സിനിമയിൽ ഗൗരവകരമായി അവതരിപ്പിച്ച്‌ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബ്രൂസ് ലീ പകരക്കാരനില്ലാത്ത താരമായി വളർന്നു.

ALSO READ; ദി വുമൺ വിത്തിൻ എ മാൻ: വിസ്മയമായി മോഹൻലാൽ; ജോർജ് സാറിന്റെ വിൻസ്മേര പരസ്യം

ദി ബിഗ് ബോസ്, ഫിസ്‌റ്റ് ഓഫ് ഫ്യൂറി, ദി വേ ഓഫ് ദി ഡ്രാഗൺ, എൻറർ ദി ഡ്രാഗൺ, ദി ഗെയിം ഓഫ് ഡെത്ത് എന്നി ക്ലാസിക് സിനിമകളിലൂടെ അദ്ദേഹം അത്ഭുതങ്ങൾ തീർത്തു. എന്നാൽ ഈ യാത്ര അധിക നാൾ നീണ്ടുനിന്നില്ല. കരിയറിന്റെ അത്യുന്നതിയിൽ നിൽക്കവേ, തന്റെ മുപ്പത്തിമൂന്നാം വയസിൽ മഹാനായ ആ കലാകാരൻ ലോകത്തോട് വിട പറഞ്ഞു. ബ്രൂസ് ലീ എന്ന ഇതിഹാസ തുല്യനായ കലാകാരനെ ഏവർക്കും അറിയാം. എന്നാൽ ലീയുടെ ഉള്ളിലെ തത്വജ്ഞാനത്തിന്റെ അളവ് ഇന്നും ചിലർക്കൊക്കെ അജ്ഞാതമാണ്. അദ്ദേഹത്തിന്റെ ഫിലോസഫിക്കൽ തത്വങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേരെയാണ് സ്വാധീനിച്ചത്. അതിനെ അടയാളപ്പെടുത്താൻ അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ തന്നെ ധാരാളം.

‘സുഹൃത്തേ, എപ്പോഴും ജലം പോലെയായിരിക്കുക. നിങ്ങളുടെ മനസ്സ് ശൂന്യമാക്കുക. ജലം പോലെ രൂപരഹിതവുമാകുക. നിങ്ങൾ ഒരു കപ്പിൽ വെള്ളം ഒഴിക്കുകയാണെങ്കിൽ, അത് കപ്പിന്റെ രൂപം സ്വീകരിക്കുന്നു. മറിച്ച് നിങ്ങൾ ഒരു കുപ്പിയിലാണ് വെള്ളം ഒഴിക്കുന്നതെങ്കിൽ അത് കുപ്പിയുടെ രൂപത്തിലേക്ക് മാറുന്നു. നിങ്ങൾ വെള്ളം ഒരു ചായപാത്രത്തിലാണ് ഒഴിക്കുന്നതെങ്കിൽ, അത് ആ രൂപത്തിലേക്ക് മാറുന്നു. ജലത്തിന് ഒഴുകാം, അല്ലെങ്കിൽ എല്ലാം തകർക്കാം. അതിനാൽ ജലം പോലെ ആയിരിക്കൂ….

1973 ജൂലൈ 20ന് ലീ തന്റെ ഇഹലോക വാസം വിട്ടൊഴിയുമ്പോഴും, ബാക്കി വച്ചു പോയ ചിത്രങ്ങൾ എന്നും അദ്ദേഹത്തെ ഓർമ്മപ്പെടുത്തുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News