കോഴിക്കോട് ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ചു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ, നാലര വയസുകാരി നിള ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം.
ചൊവ്വാഴ്ചയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വയറിളക്കത്തെ തുടർന്നാണ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
വയറിളക്കത്തെ തുടർന്ന് ആദ്യം മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എംഐ എൽപി സ്കൂൾ യുകെജി വിദ്യാർഥിനിയായിരുന്നു മരിച്ച നിള. പ്രിൻസി മേരിയാണ് അമ്മ. സഹോദരൻ : മിലൻ.
നേരത്തെ, രണ്ടുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ്. ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗെല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

