കേരളത്തിന്റെ സഹകരണ മേഖല രാജ്യത്തിന് മാതൃക, തട്ടിപ്പ് നടത്തിയവർ സംഘപരിവാറിന് ഫണ്ടിംഗ് നൽകുന്നവർ; മുഖ്യമന്ത്രി

കേരളത്തിന്റെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല ഇതെന്നും, സഹകരണ സ്പർശം ഏൽക്കാത്ത ഒരു മേഖലയും കേരളത്തിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖല ഈ രീതിയിൽ മെച്ചപ്പെടുന്നതിന് നമ്മുടെ സർക്കാരുകൾ മികച്ച പിന്തുണ നൽകിയിരുന്നുവെന്നും, കേരളത്തിലെ സഹകരണ മേഖലയ്ക്ക് ദോഷം വരുന്ന എല്ലാ കാര്യങ്ങളെയും ശക്തമായി എതിർക്കുന്ന നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചതെന്നും സംസ്ഥാന സഹകരണ യൂണിയന്റെ സഹകരണ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മാനവീയം വീഥിയിലേത് ഒറ്റപ്പെട്ട സംഭവം: മുഹമ്മദ് റിയാസ്

‘നമ്മുടെ സഹകരണ മേഖലയെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ദേശീയതലത്തിൽ ഉയർന്നു വന്നിട്ടുണ്ട്. അതിനെ എതിർക്കാൻ സർക്കാരുകൾ നൽകിയ പിന്തുണ ഓർക്കേണ്ടത്. രണ്ടര ലക്ഷം കോടി രൂപയാണ് കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപത്തുക. കേരളത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയത് നോട്ട് നിരോധനത്തിലൂടെയാണ്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ഒന്നും തന്നെ കള്ളപ്പണ ഇടപാട് നടത്തുന്നവരല്ല. അധികാരമുള്ളവർ അത് വെച്ച് ചില പരിശോധനകൾ നടത്തി. ആരോപണത്തിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടായോ?’ മുഖ്യമന്ത്രി ചോദിച്ചു.

‘സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം നടന്നപ്പോൾ സഹകാരികൾ ഒറ്റക്കെട്ടായി നിന്നു. നമ്മളെല്ലാം ഒറ്റക്കെട്ടായി നിന്നതുകൊണ്ട് അതിനെ അതിജീവിക്കാനായി. സഹകരണ മേഖലയ്ക്ക് നേരെ കണ്ണു വച്ച് അതിനെ തകർക്കാൻ തെറ്റായ നീക്കങ്ങൾ നടന്നു. അഴിമതി തീണ്ടാത്ത ഒരു മേഖല എന്ന സത്പേര് നേടാൻ സഹകരണ മേഖലയ്ക്ക് സാധിച്ചു. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല, സഹകാരികളിൽ ചിലർ തെറ്റായ രീതിയിലേക്ക് നീങ്ങി. കർശനമായ പരിശോധനയിലൂടെ നമുക്ക് കണ്ടെത്താനും നടപടി സ്വീകരിക്കാനും കഴിഞ്ഞു. എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ആ തെറ്റിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കുന്നത്’, മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: പാലക്കാട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

‘തെറ്റ് ചെയ്തവർക്കെതിരെ വിട്ടുവീഴ്ച വേണ്ട. തെറ്റ് ചെയ്തവർക്കെതിരെ കർശനം നടപടി ഉണ്ടാകും. പൊലീസ് കേസ് അടക്കം ഉണ്ടാകും. എന്നാൽ ഇതിൻറെ പേരിൽ സഹകരണ മേഖല തകരാൻ പാടില്ല. ആ സ്ഥാപനത്തിന് എല്ലാ പിന്തുണയും നൽകും. ഇത്തരം നടപടികളിലൂടെ സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്താൻ സാധിക്കും.ഇ ഡി എന്തെങ്കിലും പ്രത്യേകിച്ച് കണ്ടെത്തിയോ? കരുവന്നൂരിൽ ക്രമക്കേട് കണ്ടെത്തിയത് പൊലീസ് ആണ്. സഹകരണ മേഖലയിൽ എന്തോ നടക്കാൻ പാടില്ലാത്തത് നടക്കുന്നു എന്ന ചിത്രം ഉണ്ടാക്കാൻ ശ്രമിച്ചു. അത്തരമൊരു ഉന്നം ഇട്ടുകൊണ്ടാണ് ഇ.ഡിയുടെ പ്രവർത്തനം. അത് അംഗീകരിച്ചു കൊടുക്കാൻ ആകില്ല

സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തിയവർ സംഘപരിവാറിന് ഫണ്ടിംഗ് നൽകുന്നവർ. അവർക്ക് നേരെ ഒരു നിയമത്തിന്റെ ഹസ്തവും നീളുന്നത് കാണുന്നില്ല. രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയാൻ കേരളത്തിനാകും. സഹകരണ മേഖലയ്ക്കെതിരെ ഉയരുന്ന ഏത് കുൽസിത പ്രവർത്തനത്തെയും നാം ഒറ്റക്കെട്ടായി നേരിടും’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here