ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ സ്ഥാനം അഡ്വക്കേറ്റ് കെ ബി പ്രദീപ് പ്രതിഷേധത്തെ തുടർന്ന് രാജിവെച്ചെങ്കിലും വിവാദം തുടരുകയാണ്. നിയമനത്തിൽ എന്നപോലെ രാജിയിലും ഉള്ള ദുരൂഹതയാണ് പ്രശ്നം. ശബരിമല സ്വർണ്ണക്കവർച്ച കേസിലെ മുഖ്യപ്രതിയെ പരസ്യമായി ന്യായീകരിച്ചിരുന്ന അഭിഭാഷകനാണ് പ്രദീപ്. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സുപ്രധാന കേസ് ഫയലുകൾ എല്ലാം പരിശോധിച്ച ശേഷമായിരുന്നു രാജി എന്ന ആരോപണം ഉയർന്നിട്ടുണ്ട്.
വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് അഡ്വക്കേറ്റ് കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ സ്ഥാനത്തുനിന്നും മാറ്റി എന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരന്റെ വിശദീകരണം. എന്നാൽ പ്രദീപിന്റെ ഈ അയോഗ്യത നിയമിക്കുന്നതിന് മുമ്പ് സർക്കാരിന് അറിയില്ലായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. ശബരിമലയിലെ സ്വർണ്ണം കട്ട സ്ഥാപനത്തിൻറെ കേവലം അഭിഭാഷകൻ മാത്രമായിരുന്നില്ല പ്രദീപ്. മാധ്യമങ്ങളിൽ അടക്കം വാദിച്ച് വക്താവിന്റെ റോളിൽ ആയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ സ്വർണക്കൊള്ളയെ ന്യായീകരിച്ച ആളായിരുന്നു ഈ അഭിഭാഷകൻ എന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു.
മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു പ്രദീപിൻ്റെ നിയമനമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആദ്യദിവസത്തെ പ്രതികരണത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. മന്ത്രിസഭായോഗത്തിൽ ഔട്ട് ഓഫ് അജണ്ടയായി വിഷയം കൊണ്ടുവന്ന അംഗീകാരം നേടുകയായിരുന്നു. മന്ത്രിസഭാ തീരുമാനം വന്നു മണിക്കൂറുകൾക്കകം പ്രദീപ് ചുമതലയേൽക്കുകയും ചെയ്തു. ചുമതലയേറ്റത്തിന് പിന്നാലെ ഹൈക്കോടതിയിലെ മുഴുവൻ ദേവസ്വം കേസുകളുടെ ഫയലുകളിലും ഗവൺമെന്റ് പ്ലീഡർ എന്ന നിലയ്ക്ക് അദ്ദേഹത്തിന് അക്സസ് ലഭിച്ചു. ഈ ഫയലുകൾ എല്ലാം പരിശോധിച്ച ശേഷമായിരുന്നു രാജി നൽകിയത്. ഇതാണ് വിവാദത്തിന് കാരണം. കേവലം രാജികൊണ്ട് അവസാനിക്കുന്ന പ്രശ്നമല്ലന്ന് മുൻ നിയമമന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. ചാർജെടുത്ത സ്ഥിതിക്ക് എല്ലാ ഫയലുകളും വക്കീലിന്റെ അടുത്ത് എത്തിയിട്ടുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ചുരുക്കത്തിൽ രാജി കൊണ്ടു തീരുന്നതല്ല പ്രശ്നം. ശബരിമല സ്വർണ്ണക്കവർച്ച കേസ് അട്ടിമറിക്കാനുള്ള നീക്കമായിരുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ചുമതലയേറ്റശേഷം അഡ്വ. പ്രദീപ് പരിശോധിച്ച ഫയലുകൾ ഏതൊക്കെ എന്നാണ് ഇനി അറിയേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

