ഇടുക്കി അടിമാലിയിൽ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി പാപ്പച്ചന്റെ മരണം കൊലപാതകം. കേസിൽ പാപ്പച്ചന്റെ സുഹൃത്ത് ആരോഗ്യദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ പാപ്പച്ചനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു 65കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചന്റെ മൃതദേഹം അടിമാലിയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തില്‍ കണ്ടെത്തിയത്. രണ്ടാഴ്ച്ചയോളം പഴക്കമുണ്ടായിരുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു.
കഴിഞ്ഞമാസം 21ആം തീയതിയായിരുന്നു കൊലപാതകം നടന്നത്. ഇരുവരും ബാറിൽ വച്ച് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടായി.
ഇത് കയ്യാങ്കളിയിലേക്ക് പോയപ്പോൾ പാപ്പച്ചൻ കഴിഞ്ഞിരുന്ന മുറിയിലേക്ക് എത്തി. ഇവിടെവെച്ച് തർക്കം വീണ്ടും രൂക്ഷം ആവുകയും സമീപത്തു കിടന്ന തടികൊണ്ട് ആരോഗ്യദാസ് പാപ്പച്ചനെ തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. തലയ്ക്ക് പിന്നിലേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തെളിഞ്ഞിരുന്നു.
മൃതദേഹത്തിന് സമീപത്ത് നിന്നും ആരോഗ്യദാസ് പാപ്പച്ചനെ അടിക്കാൻ ഉപയോഗിച്ച തടിക്കഷണവും പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിനുശേഷം പെരുമ്പാവൂരിലേക്ക് കടന്ന പ്രതി ആരോഗ്യദാസ് കഴിഞ്ഞ ദിവസമാണ് തിരികെ അടിമാലിയിൽ എത്തിയത്.സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അടിമാലി എസ് എച്ച് ഒ ലൈജുമോൻ സി വി, എസ് ഐ മാരായ ജിബിൻ തോമസ്, ആതിര പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

