
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയായ യുവതി മേഘയുടെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്‍റ് വി അനൂപ് എന്നിവർ ആവശ്യപ്പെട്ടു. മരണത്തിലെ ദുരൂഹത സംബന്ധിച്ച് കുടുംബം രംഗത്ത് വന്നത് ഗൗരവമുള്ള വിഷയമാണ്. കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന മേഘയെ ചാക്കയ്ക്കടുത്ത് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയാണ്. രാജ്യന്തര വിമാനത്താവളം പോലെ പോലെ തന്ത്രപ്രധാനമായ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥയായ 24 വയസ്സുകാരിയുടെ ഇപ്രകാരമുള്ള മരണം സംശയാസ്പദമാണ്. സമഗ്ര അന്വേഷണത്തിലൂടെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടു വരണമെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സുഹൃത്തും ഐ ബി ഉദ്യോഗസ്ഥനുമായ മലപ്പുറം സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിച്ചിരുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമായിരുന്നെന്നും പിതാവ് മധുസൂദനൻ വെളിപ്പെടുത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here