ഗ്വാഡലജാര: കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലാറ്റിനമേരിക്കൻ ടീമായ കൊളംബിയ റൗണ്ട് 32-ൽ ഇടം നേടി. 76-ആം മിനിട്ടിൽ ഡാനിയൽ മുനോസ് നേടിയ ഗോളാണ് കൊളംബിയയ്ക്ക് ജയം ഉറപ്പാക്കിയത്. ഇതോടെ ഗ്രൂപ്പ് കെയിൽ രണ്ട് വിജയങ്ങളുമായി കൊളംബിയയ്ക്ക് ആറ് പോയിന്‍റായി. കോംഗോ ഒരു പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്.
കോംഗോയുടെ മുന്നേറ്റത്തോടെയാണ് കളിത്തട്ടുണർന്നത്. എന്നാൽ എഡോ കായെംബെയുടെ ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ഇതോടെ കൊളംബിയ കളംപിടിക്കാൻ തുടങ്ങി. തുർച്ചയായ മുന്നേറ്റങ്ങൾ അവർ നടത്തി. നാലാം മിനിട്ടിൽ അരിയാസിന്‍റെ ഗോൾശ്രമം കോംഗോ കീപ്പർ തട്ടികയറ്റി. ഡാനിയൽ മുനോസിനെ മുൻനിർത്തിയുള്ള ആക്രമണം കൊളംബിയ തുടങ്ങിയപ്പോൾ കോംഗോ പ്രതിരോധത്തിലേക്ക് വലിഞ്ഞു. പതിനൊന്നാം മിനിട്ടിൽ ജെയിംസ് റോഡ്രിഗസിന്‍റെ ശ്രമവും കോംഗോ കീപ്പർ തടഞ്ഞു. പതിനാറാം മിനിട്ടിൽ ലൂയിസ് ഡയസ് നടത്തിയ ഒന്നാന്തരം ശ്രമവും വിഫലമായി. ആദ്യപകുതിയിൽ ചില നല്ല നീക്കങ്ങൾ കൂടി കൊളംബിയ നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഗോൾരഹിതമായി ആദ്യപകുതി അവസാനിച്ചു.
മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ചില നല്ല നീക്കങ്ങളുമായി കോംഗോ മത്സരത്തിലേക്ക് തിരിച്ചുവന്നു. കോംഗോ താരത്തെ ഫൌൾ ചെയ്തതിന് കൊളംബിയയുടെ ജോൺ ലുകുമി 56ആം മിനിട്ടിൽ മഞ്ഞ കാർഡ് കണ്ടു. മത്സരത്തിൽ ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തതോടെ ഒന്നിന് പിറകെ ഒന്നായി ഫൌളുകൾ വന്നത് രസംകൊല്ലിയായി.
Also Read- ഫിഫ ലോകകപ്പ് 2026:പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ക്രൊയേഷ്യ
മത്സരത്തിന്‍റെ 76ആം മിനിട്ടിൽ കൊളംബിയൻ ആരാധകർ കാത്തിരുന്ന ഗോൾ പിറന്നു. യുവാൻ ക്വിന്‍റോറോയുടെ പാസിൽനിന്നാണ് ഡാനിയൽ മുനോസ് കൊളംബിയയുടെ വിജയഗോൾ സമ്മാനിച്ചത്. ഈ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും മുനോസിന് സ്കോർ ചെയ്യാൻ സാധിച്ചു. ഗോൾ മടക്കാൻ കോംഗോ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ആ നീക്കങ്ങളെയെല്ലാം കൊളംബിയ കോട്ടകെട്ടി തടുത്തു.
മത്സരത്തിൽ ഉടനീളം കൊളംബിയയുടെ മുന്നേറ്റം തന്നെയാണ് കാണാനായത്. കൊളംബിയ ഒമ്പത് തവണയാണ് ഓൺ ടാർജറ്റിലേക്ക് ഷോട്ട് ഉതിർത്തത്. കോംഗോയ്ക്ക് രണ്ട് തവണയാണ് ഓൺ ടാർജറ്റ് ഷോട്ട് പായിക്കാനായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

