ലോസ് ഏഞ്ചൽസ്: ഇറാന്‍റെ ഇരമ്പിയാർത്തുള്ള ആക്രമണങ്ങളെ കോട്ടകെട്ടി ചെറുത്ത് ന്യൂസിലാൻഡ്. ഗ്രൂപ്പ് ജിയിൽ കരുത്തരായ ഇറാനെ ന്യൂസിലാൻഡ് സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. ആദ്യപകുതിയിൽ 1-1 ആയിരുന്നു സ്കോർ. ന്യൂസിലാൻഡിന് വേണ്ടി എലിജ ജസ്റ്റ് (7, 54) ഇരട്ടഗോളുകൾ നേടിയപ്പോൾ ഇറാന് വേണ്ടി റാമിൻ റെസായൻ(32), മൊഹമ്മദ് മൊഹെബ്ബി(64) എന്നിവരാണ് ഗോളുകൾ നേടിയത്.
കരുത്തരായ ഇറാനെതിരെ കളിയുടെ തുടക്കത്തിൽ ആധിപത്യം കാട്ടിയത് ന്യൂസിലാൻഡ് ആയിരുന്നു. അതിന്‍റെ പ്രതിഫലനമായി ഏഴാം മിനിട്ടിൽ അവർ ലീഡ് നേടി. ന്യൂസിലാൻഡ് സൂപ്പർതാരം ക്രിസ് വുഡിന്‍റെ പാസിൽനിന്ന് എലിജാ ജസ്റ്റ് ആണ് കീവികളെ മുന്നിലെത്തിച്ചത്. ഗോൾ വീണതോടെ ആക്രമണം ശക്തമാക്കിയതോടെ ഇറാൻ കളംനിറഞ്ഞു. എന്നാൽ ശക്തമായ പ്രതിരോധം ഒരുക്കി ന്യൂസിലാൻഡ് പിടിച്ചുനിൽക്കാൻ ശ്രമിച്ചു.
Also Read- ലോകകപ്പ് ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ ഏഷ്യൻ താരമെന്ന റെക്കോർഡ് ഇനി ഇറാന്‍റെ റാമിൻ റെസായന്
തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ ഇറാൻ 32ആം മിനിട്ടിൽ ഒപ്പമെത്തുകയായിരുന്നു. ഹൈഡ്രേഷൻ ഇടവേളയ്ക്ക് ശേഷം ഷഹ്രിയാർ മൊഗൻലൂ നടത്തിയ ആക്രമണ ശ്രമം റാമിൻ റെസായിയന്റെ കാലുകളിലേക്ക് എത്തി. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിലെ സ്വന്തം ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് റെസായൻ ലക്ഷ്യം കാണുകയായിരുന്നു. ആദ്യപകുതിയിൽ കളി അവസാനിക്കുന്നതിന് മുമ്പ് ഇറാൻ വീണ്ടും ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
Also Read- ഫിഫ ലോകകപ്പ് 2026: ഉറുഗ്വേയെ സമനിലയിൽ തളച്ച് സൗദി അറേബ്യ
രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറി. 54ആം മിനിട്ടിൽ ന്യൂസിലാൻഡ് ലീഡ് നേടി. രണ്ടാം തവണയും ക്രിസ് വുഡിന്‍റെ പാസിൽനിന്ന് എലിജ ജസ്റ്റ് ന്യൂസിലാൻഡിന്വേണ്ടി ലക്ഷ്യം കാണുകയായിരുന്നു.
ഗോൾ വഴങ്ങുന്നതോടെ വർധിതവീര്യത്തോടെ തിരിച്ചടിക്കുന്ന ഇറാനെയാണ് കളത്തിൽ കണ്ടത്. നിരന്തര മുന്നേറ്റങ്ങൾക്കൊടുവിൽ ഇറാൻ സമനില പിടിച്ചു. റാമിന്‍റെ പാസിൽനിന്ന് മൊഹമ്മദ് മൊഹെബ്ബി ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിൽ ഉടനീളം പന്തടക്കത്തിലും ആക്രമണത്തിലും ഇറാൻ തന്നെയായിരുന്നു മുന്നിട്ട് നിന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

