ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും കളമൊഴിഞ്ഞതോടെ ക്യാപ്‌റ്റനേക്കാൾ അധികാരമുള്ള പരിശീലകനായി ഗൗതം ഗംഭീർ മാറുമെന്നാണ് വിലയിരുത്തൽ. ടീമിലെ താരപദവിയുള്ള കളിക്കാരും കോച്ചും തമ്മിൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാറുണ്ട്.
ഓസ്ട്രേലിയക്കാരനായ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പലും മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ അനിൽ കുംബ്ലെയും ടീമിലെ മുതിർന്ന താരങ്ങളുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് പുറത്താകുന്നത്. അതുപോലെ തന്നെ കോച്ചായിരുന്നപ്പോൾ രാഹുൽ ദ്രാവിഡും രോഹിത്തും തമ്മിലും അവസാന നാളുകളിൽ ബന്ധം സുഖകരമായിരുന്നില്ല.
ജോൺ റൈറ്റ്, ഗാരി കേസ്‌റ്റൻ, രവി ശാസ്‌ത്രി തുടങ്ങി ചുരുക്കം ചില പരിശീലകർ മാത്രമേ ടീമിലെ താരപദവിയുള്ള കളിക്കാരുമായി ഒത്തുച്ചേർന്ന് പോയിട്ടുള്ളൂ.
ഗംഭീറും ടീമലെ കളിക്കാരും തമ്മിലുള്ള ബന്ധത്തിലും അവസാന നാളുകളിൽ വിള്ളൽ വീണിരുന്നു. വിയോജിപ്പുകൾ പല തവണ പുറത്തെത്തുകയും ചെയ്തിരുന്നു. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മുതിർന്ന താരങ്ങളുമായുള്ള ഗംഭീറിന്റെ ബന്ധം വഷളായിരുന്നുവെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Also Read: ടെസ്റ്റിൽ നിന്ന് പടിയിറക്കം: അവശേഷിപ്പിക്കുന്നത് റെക്കോർഡുകൾ
ഇനി ഗംഭീറിന്റെ കീഴിൽ കളിക്കാനെത്തുന്നത് പുതു നിരയാണ്. രോഹിതിന്റെയും കോഹ്‌ലിയുടെയും സാന്നിധ്യം ഏകദിന മത്സരങ്ങളിലേക്ക് മാത്രമായി ചുരുങ്ങുകയാണ്. മുതിർന്ന താരം ആർ അശ്വിനും വിരമിച്ചു. ഇനി തന്റെ തീരുമാനങ്ങൾ ഗംഭീറിന് അധികം തടസം കൂടാതെ നടപ്പിലാക്കാൻ സാധിക്കു.
എന്നാൽ ഗംഭീറിനെ സംബന്ധിച്ച് വരാൻ പോകുന്നത് സുഖകരമായി നാളുകൾ ആയിരിക്കില്ല. തുടർച്ചയായ രണ്ട് പരമ്പരകൾ ടെസ്റ്റിൽ നഷ്ടപ്പെട്ട ഗംഭീറിന് തിരിച്ചുവരവിനും ടീമിൽ സ്ഥാനം അരക്കിട്ടുറപ്പിക്കാനം വരാൻ പോകുന്ന ഇംഗ്ലണ്ട് പരമ്പര നിർണായകമാണ്. ഇംഗ്ലണ്ടിലെ ഇന്ത്യൻ ടീമിന്റെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലായിരിക്കും ഗംഭിറിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

