അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡോ. പി. സരിൻ. സ്മാരകം പണിയാനെന്ന പേരിൽ നാല് തവണയായി 50 കോടിയിലധികം രൂപ കോൺഗ്രസ് പാർട്ടി പിരിച്ചെടുത്തുവെന്നും എന്നാൽ 16 വർഷം കഴിഞ്ഞിട്ടും അവിടെ ഒരു ഇഷ്ടിക പോലും വെച്ചിട്ടില്ലെന്നും സരിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
സ്മാരകത്തിനായി എൽ.ഡി.എഫ് സർക്കാരിൽ നിന്ന് 37 സെൻ്റ് സ്ഥലം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും വലിയ തുക കൈപ്പറ്റുകയും സ്ഥലം ലഭ്യമാവുകയും ചെയ്തിട്ടും ഒന്നര പതിറ്റാണ്ടിലേറെയായി യാതൊരു നിർമ്മാണ പ്രവർത്തനവും നടത്താത്തവർ എങ്ങനെയാണ് വയനാട് ദുരിതബാധിതർക്ക് വീട് വെച്ചു നൽകുകയെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് നേതൃത്വത്തിന്റെ വാഗ്ദാനങ്ങൾ വെറും പൊള്ളയാണെന്ന് ആരോപിക്കുന്ന പോസ്റ്റ്, ‘ശവംതൂക്കികൾ’ എന്ന ഹാഷ്‌ടാഗോടെയാണ് അവസാനിക്കുന്നത്. സ്മാരകത്തിന്റെ പേരിൽ നടന്ന പിരിവിനെക്കുറിച്ചും അത് വിനിയോഗിക്കാത്തതിനെക്കുറിച്ചുമുള്ള സരിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇന്നലെ എം സ്വരാജ് നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസുകാർ വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങളിലെ’ ശവംതൂക്കൂകാരാണെന്ന് പറഞ്ഞിരുന്നു. വയനാട് ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് പിരിച്ച പണം പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുകയാണ് എന്നും ഓരോ കോൺഗ്രസ് സ്ഥാനാർഥിയുടേയും ചിരിച്ച ചിത്രത്തിന് പിന്നിൽ വയനാട്ടിൽ മരിച്ചവരുടെ വിലാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
കെ കരുണാകരന് സ്മാരകം പണിയാൻ
നാല് തവണയായി 50 കോടിയിലേറെ രൂപ കോൺഗ്രസ് പാർട്ടി പിരിച്ചിട്ടുണ്ട്.
LDF സർക്കാരിൽ നിന്ന് 37 സെൻ്റ് സ്ഥലവും കിട്ടി.
16 വർഷമായി ഒരു ഇഷ്ടിക കഷ്ണം
പോലും അവിടെയില്ല.
പിന്നെയല്ലേ വയനാട് ദുരിതബാധിതർക്ക് വേണ്ടി ഉള്ള വീട്.
ശവംതൂക്കികൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

