മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം. മദ്യവ്യാപനത്തിന് പച്ചക്കൊടി കാണിക്കുകയാണ് മുഖ്യമന്ത്രിയെന്ന് സിറാജ് മുഖപ്രസഗം പറയുന്നു. വലിയ അഴിമതിയിലേക്കുള്ള വാതിലാണ് തുറന്നിടുന്നതെന്നും വിമർശനം.
വാക്കുകൾക്ക് വീര്യം കുറയരുതെന്ന തലക്കെട്ടിലാണ് സിറാജ് മുഖപ്രസംഗം. മദ്യത്തിൻ്റെ നികുതിയിളവ് ദൂരവ്യാപകമായ ദൂഷ്യഫലങ്ങളുണ്ടാക്കും. കൂടുതൽ യുവാക്കളെ മദ്യ ഉപഭോഗത്തിലേക്ക് അടുപ്പിക്കാൻ കാരണമാകുന്നതാണ് മുഖ്യമന്ത്രി വി ഡി സതീശൻ എടുത്ത തീരുമാനമെന്ന് കാന്തപുരം വിഭാഗം മുഖപത്രം പറയുന്നു തെരഞ്ഞെടുപ്പിന് മുമ്പെടുത്ത നിലപാടുകളോടും പ്രകടന പത്രികയോടും മുഖ്യമന്ത്രി നീതി പുലർത്തണം. മദ്യമൊഴുക്കുന്നത് പുതുതലമുറയോടും വരാനിരിക്കുന്ന തലമുറയോടുമുള്ള കൊടും ക്രൂരതയായിരിക്കും. മദ്യത്തിൽ നിന്നാണ് രാസലഹരിയിലേക്കടക്കം യുവാക്കൾ സഞ്ചരിക്കുന്നതെന്ന വസ്തുത മറന്നുപോകരുതെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചത് എക്സൈസ് വകുപ്പോ മന്ത്രിയോ അറിയാതെയാണെന്നും മുന്നണിയിലോ പാർട്ടിയിലോ ചർച്ച ചെയ്യാതെ ധനകാര്യ വകുപ്പാണ് നികുതി നിശ്ചയിച്ചതെന്നുമുള്ള വസ്തുത മുന്നിലുണ്ട്. യു ഡി എഫിന്റെ മദ്യനയം പ്രഖ്യാപിച്ചില്ലെന്നിരിക്കെ നയപരമായ പ്രാധാന്യമുള്ള നികുതി നിർദേശം എങ്ങനെയാണ് ബജറ്റിലേക്ക് കയറിവന്നത് എന്ന സുപ്രധാന ചോദ്യവും സിറാജ് മുഖപ്രസംഗം ഉന്നയിക്കുന്നു. കേരള ജനതയെ മദ്യത്തിൽ മുക്കി കമ്പനികൾ നേടുന്ന കോടികളിൽ ആർക്കൊക്കെ പങ്ക് ലഭിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. സംസ്ഥാനത്തെ പിടിച്ചുലച്ച ബാർ കോഴ അടക്കമുള്ള അഴിമതിയാരോപണങ്ങൾ ആരും മറക്കാനിടയിലെന്നും മുഖപ്രസംഗം ഓർമ്മപ്പെടുത്തുന്നു. യുഡിഎഫിലെ ഘടക കക്ഷികൾ തന്നെ ശക്തമായ വിമർശനം ഉയർത്തിക്കൊണ്ടുവരണമെന്ന ആവശ്യവും സിറാജ് മുഖപ്രസംഗം മുന്നോട്ട് വെക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

