പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം ജി എസ് നാരായണന് വിട. സംസ്ക്കാരം കോഴിക്കോട്, മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാവിലെ കോഴിക്കോട് – മലാപ്പറമ്പിലുള്ള വസതിയിലായിരുന്നു എം ജി എസ്സിൻ്റെ അന്ത്യം. 92 വയസ്സായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി മലാപ്പറമ്പിലെ വസതിയായ മൈത്രിയിൽ വിശ്രമത്തിലായിരുന്ന എം ജി എസ്, ഇന്ന് രാവിലെ 9.45 ഓടെയാണ് വിട വാങ്ങിയത്. അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കി. മൂന്നര വരെ വീട്ടിൽ സൂക്ഷിച്ച മൃതദേഹത്തിൽ സുഹൃത്തുക്കളും ശിഷ്യന്മാരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.
ചരിത്രകാരൻ എം ആർ രാഘവ വാര്യർ, മന്ത്രി എ കെ ശശീന്ദ്രൻ, എ പ്രദീപ്കുമാർ, പാണക്കാട് സാദിഖലി തങ്ങൾ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ വീട്ടിലെത്തി എംജിഎസിന് അന്തിമോപചാരം അർപ്പിച്ചു. വസതിയിൽ പോലീസ് ഗാഡ് ഓഫ് ഓണർ നൽകി. ചരിത്രകാരൻ, അധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിന്ന എം ജി എസിൻ്റെ സംസ്കാരം മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ നടന്നു. മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് അനുശോചന യോഗവും ചേർന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

