കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന് ഇന്ന് 85 വയസ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച ജനമുന്നേറ്റത്തിലാണ് 1940 സെപ്റ്റംബർ 15 ന് തലശ്ശേരി ജവഹർഘട്ടിൽ അബു മാസ്റ്ററും ചാത്തുക്കുട്ടിയും വെടിയേറ്റ് മരിച്ചത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ തലശ്ശേരിയും മട്ടന്നൂരും മൊറാഴയും ചുവന്ന ദിനമായിരുന്നു ആ സെപ്തംബർ 15. തലശ്ശേരി കടപ്പുറത്തിന് സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ വീറുറ്റ കഥകൾ പറയാനുണ്ട്.
കമ്മ്യൂണിസ്റ്റ് പോരാട്ട വീര്യത്തിന് മുന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം വിറച്ച ജനമുന്നേറ്റത്തിന് വേദിയായത് ഇവിടെയാണ്. തലശ്ശേരി കടപ്പുറത്തെ ജവഹർഘട്ടെന്ന ചരിത്ര ഭൂമിയിലാണ് 1940 സെപ്തംബർ 15 ന് കമ്യൂണിസ്റ്റ് പോരാളികളായ അബു മാസ്റ്ററും ചാത്തുക്കുട്ടിയും വെടിയേറ്റ് വീണത്.
തലശേരിയും മട്ടന്നൂരും മൊറാഴയും അന്ന് ഒരുപോലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ പങ്കുചേർന്നു. ത്രിവർണ പതാകയ്ക്ക് ഒപ്പം ആദ്യമായി ചെങ്കൊടികൾ ഉയർന്നു പാറി. നിരോധനാജ്ഞ ലംഘിച്ച് ഒഴുകിയെത്തിയ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പിലാണ് വെറും 21 വയസുമാത്രമുണ്ടായിരുന്ന അബു മാസ്റ്ററും 18 വയസുകാരനായ ചാത്തുക്കുട്ടിയും രക്തസാക്ഷികളായത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ആദ്യരക്തസാക്ഷികളുടെ അമരസ്മരണയാണ് ജവാഹർഘട്ടിൽ ചരിത്രം രേഖപ്പെടുത്തിയത്. ഇന്നും പുതുതലമുറയ്ക്ക് വിപ്ലവാവേശം പകരുന്നു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്‍റെ ഓർമകൾ ഇരമ്പുന്ന ജവഹർഘട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

