
കൊച്ചി കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പിന്നാലെ തൃശ്ശൂർ കോൺഗ്രസിലും അധികാര വടംവലി രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളെ അവഗണിച്ചുകൊണ്ട് പുതുമുഖമായ ഡോ. നിജി ജസ്റ്റിനെ തൃശ്ശൂർ മേയർ സ്ഥാനാർത്ഥിയായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചു. എഐസിസി ഹൈക്കമാൻഡിന്റെയും കെ.സി. വേണുഗോപാലിന്റെയും പ്രത്യേക താല്പര്യപ്രകാരമാണ് നിജി ജസ്റ്റിന് നറുക്കുവീണതെന്നാണ് റിപ്പോർട്ടുകൾ.
നാല് തവണ കൗൺസിലറായിരുന്ന ഐ ഗ്രൂപ്പിലെ മുതിർന്ന നേതാവ് ലാലി ജെയിംസിനെ പൂർണ്ണമായും തഴഞ്ഞുകൊണ്ടാണ് പാർട്ടി ഈ തീരുമാനമെടുത്തത്. എ ഗ്രൂപ്പിൽ നിന്ന് സുബി ബാബുവിന്റെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ഹൈക്കമാൻഡ് നിർദ്ദേശം മറികടക്കാൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. കിഴക്കുംപാട്ടുകര ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ നിജി ജസ്റ്റിൻ ആദ്യമായാണ് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മുൻപ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് ഭാരവാഹി എന്നീ നിലകളിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ഭൂരിപക്ഷം കൗൺസിലർമാരും ലാലി ജെയിംസിനെ മേയറാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. എന്നാൽ, കൗൺസിലർമാരുടെ അഭിപ്രായം തേടിയ ശേഷമാണ് ഉചിതമായ തീരുമാനമെടുത്തതെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞു,. സീനിയർ നേതാക്കളെ വെട്ടിമാറ്റിയതിൽ പാർട്ടിനുള്ളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
അഞ്ച് വർഷത്തെ ഭരണകാലയളവ് വിവിധ നേതാക്കൾക്കായി വീതം വെക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ഡിസിസി നേതൃത്വം തയ്യാറായിട്ടില്ല,,. കൊച്ചിയിൽ ദീപ്തി മേരി വർഗീസിനെ തഴഞ്ഞതിന് സമാനമായ സാഹചര്യമാണ് തൃശ്ശൂരിലും നിലനിൽക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു,. അധികാരം ലഭിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസിനുള്ളിലുണ്ടായ ഈ കസേരകളി വോട്ടർമാർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്,.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

