തലശ്ശേരി ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ പ്രസ് ഫോറവും പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറിയും ഏർപ്പെടുത്തിയ നാലാമത് കോടിയേരി ബാലകൃഷ്‌ണൻ ദൃശ്യമാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് ചീഫ് റിപ്പോർട്ടർ സിജു കണ്ണന്. 10,001രൂപയും പ്രശസ്‌തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. ധർമസ്ഥലയിലെ ദൂരുഹ മരണങ്ങളുടെ പൊരുൾതേടി 2025 ജൂലൈ മാസം നടത്തിയ യാത്രയെ തുടർന്നുള്ള വാർത്താ പരമ്പരയും പ്രത്യേക പ്രോഗ്രാമുമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച എൻട്രികൾ പരിഗണിച്ച് കാരായിചന്ദ്രശേഖരൻ, പി ദിനേശൻ, അനീ്‌ഷ പാതിരിയാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. കോഴിക്കോട് സിറാജ് ദിനപത്രത്തിൽ സബ് എഡിറ്റർ ആയാണ് സിജു കണ്ണൻ മാധ്യമപ്രവർത്തനം ആരംഭിച്ചത്.
2011 മുതൽ കൈരളി ടിവിയിൽ ജോലി ചെയ്യുന്നു. കണ്ണൂർ, കോഴിക്കോട്, പാലക്കാട് ബ്യൂറോകളിലും ജോലിചെയ്‌തു. നിലവിൽ കാസർകോട് ബ്യൂറോയിൽ ജോലി ചെയ്യുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ ദൃശ്യമാധ്യമ പുരസ്കാരം, കാഞ്ഞങ്ങാട് പ്രസ് ഫോറം സുരേന്ദ്രൻ നീലേശ്വരം സ്മാരക പുരസ്കാരം, ജയഹിന്ദ് ദിനപത്രം കൊച്ചി ദൃശ്യമാധ്യമ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
റോഷിപാൽ (റിപ്പോർട്ടർ ചാനൽ), ഷിദ ജഗത്ത് (മീഡിയവൺ), ശ്രാവൺ കൃഷ്‌ണ (ഏഷ്യാനെറ്റ് ) എന്നിവരാണ് ഇതിന് മുൻപ് കോടിയേരി അവാർഡിന് അർഹരായത്. ബാങ്ക് പ്രസിഡണ്ട് കാരായി ചന്ദ്രശേഖരൻ, നവാസ് മേത്തർ, അനീഷ് പാതിരിയാട്, പി ദിനേശൻ , എൻ സിറാജുദ്ദീൻ, പാലയാട് രവി, ബാങ്ക് സെക്രട്ടറി സ്മിത സി കെ, ബാങ്ക് വൈസ് പ്രസിഡണ്ട് ബിജു എൻ, ബാങ്ക് ഭരണസമിതി അംഗം വിനോദ് കുമാർ കെ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

