ക്രിമിനൽ മനോഭാവം ഉള്ളതു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും രാജിവയ്ക്കാതെ എംഎൽഎ ആയി തുടരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇടുക്കി തങ്കമണിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് രാജിവയ്ക്കണം എന്ന് ആദ്യം പറഞ്ഞവർ പിന്നീട് നിലപാട് മാറ്റിയത്. വി ഡി സതീശനും ഷാഫി പറമ്പിലും ഉൾപ്പെടുന്ന ത്രിമൂർത്തികളാണ് പുതിയ നിലപാടിന് പിന്നിൽ. കേസോ പരാതിയോ ഇല്ലെങ്കിൽ എന്തിനാണ് ഇപ്പോൾ നടപടിയെടുത്തത്. കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകളാണ് പുറത്തു വന്നത്. സസ്പെൻഡ് ചെയ്യുന്നത് മാതൃകാപരമാണോ? പീഡനം പൂർണമായും പുറത്തു വന്നു. അതിൽ കൂടുതൽ എന്താണ് തെളിയിക്കേണ്ടത്?
ഇത് കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. ഇതൊന്നും കേരളം അംഗീകരിക്കില്ല. കേരളം ഒന്നാകെ പറഞ്ഞത് രാജിവയ്ക്കണം എന്നാണ്. ഉമ തോമസ് ഉൾപ്പെടെയുള്ളവർക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ പിന്നിൽ ഷാഫി പറമ്പിലിൻ്റെയും മാങ്കൂട്ടത്തിലിൻ്റെയും അനുയായികളാണ്. മുകേഷിൻ്റെ കാര്യത്തിൽ വർഷങ്ങൾക്ക് മുൻപുണ്ടായ ആരോപണം ആയിരുന്നു. കേസിൻ്റെ വിധി അനുസരിച്ച് നിലപാട് എടുക്കാമെന്നാണ് അന്ന് പറഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തിൽ ഓരോരുത്തരും വന്ന് പറയുകയാണ്. ഓരോ സ്ത്രീകളും തെളിവാണ് തരുന്നത്. അത് മൂടിവെക്കാൻ ആര് വിചാരിച്ചാലും നടക്കില്ല. സിപിഐ എമ്മിൽ ഉടനേയൊരു ബോംബ് വീഴുമെന്ന വി ഡി സതീശൻ്റെ വാക്കുകളോട് അതിൽ സിപിഐ എമ്മിന് ഭയമിലെന്നും ദിവസേന ബോംബുകൾ വീഴുന്നത് കോൺഗ്രസിലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എമ്മിനെതിരെ എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാൻ പ്രയാസമില്ല. ഞങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചാണ് മുന്നോട്ടു പോകുന്നത്, എം വി ഗോവിന്ദൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

