അവിചാരിതമായി സംഭവിക്കുന്ന റോഡ് അപകടങ്ങളിലുണ്ടാകുന്ന മരണം എപ്പോഴും വേദനിപ്പിക്കുന്ന ഒന്നാണ്. മരണത്തിലും, സമൂഹത്തിൽ ജീവിച്ചിരിക്കുന്നവർക്കായി അവയവങ്ങൾ ദാനം ചെയ്യാൻ കാണിച്ച ഐസക്ക് ജോർജിന്റെ കുടുംബം സമൂഹത്തിന് ആകെ മാതൃകയാണ്.
ഐസക് ജോർജിൻ്റെ കുടുംബാംഗങ്ങളുടെ ത്യാഗം സാർത്ഥകമാകുന്നതാണെന്ന് ആദരാഞ്ജലികൾ നേർന്ന് കൊണ്ട് മോട്ടോർ വാഹന വകുപ്പ് സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഈ കരുതലിന് എന്ത് നാം പകരം നൽകും?
മരണം എപ്പോഴും വേദനിപ്പിക്കുന്ന ഒന്നാണ്.പ്രത്യേകിച്ചും അവിചാരിതമായി സംഭവിക്കുന്ന റോഡ് അപകടങ്ങൾ.
തലവൂർ വടകോട് ചരുവിള ബഥേൽ വീട്ടിൽ ശ്രീ ഐസക് ജോർജ് അപകടത്തിൽപ്പെട്ടത് അവിട്ടം ദിനത്തിലായിരുന്നു. റോഡ് മുറിച്ച് കടക്കുമ്പോൾ ഇരുചക്രവാഹനം അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കിംസ് ആശുപത്രിയിൽ വച്ച് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ചെയ്തു.
ശ്രീ ഐസക് ജോർജിന്റെ ഹൃദയവും കരളും വൃക്കയും കണ്ണിൻറെ കോർണിയയും എല്ലാം ഇനി മറ്റുള്ളവർക്ക്, ജീവിതവും വെളിച്ചവും പകർന്നു നൽകും.
പ്രിയപ്പെട്ട ആളുടെ മരണത്തിലും, സമൂഹത്തിൽ ജീവിച്ചിരിക്കുന്നവർക്കായി അവയവങ്ങൾ ദാനം ചെയ്യാൻ കാണിച്ച അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ സമൂഹത്തിന് ആകെ മാതൃകയാണ്.
മറ്റുള്ളവരെ തെല്ലും പരിഗണിക്കാതെ, സംസ്കാരശൂന്യമായ രീതിയിൽ നിരത്തിൽ പെരുമാറുന്ന മനസ്സുകളെക്കാൾ എത്രയോ വിശാലവും ഉയരത്തിലും ആണ് ഇവരുടെ സ്ഥാനം.
ഐസക് ജോർജിൻ്റെ കുടുംബാംഗങ്ങളുടെ ത്യാഗം സാർത്ഥകമാകുന്നത്, സഹജീവി സ്നേഹവും കാരുണ്യവും മറ്റുള്ളവർക്ക് പകർന്നു നൽകിക്കൊണ്ട് നിരത്തുകളെ സുരക്ഷിതമാക്കുമെന്ന പ്രതിജ്ഞ നാം ഓരോരുത്തരും എടുക്കുമ്പോഴാണ്.
ഐസക്ക് ജോർജിന് ആദരാഞ്ജലികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

