ഇടുക്കി ഉടുമ്പന്നൂർ ടൗണിൽ റോഡരികിൽ നിന്ന തണൽമരം വെട്ടി മാറ്റിയ ആർഎസ്എസ് നടപടിയെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മർദ്ദനം. മർദ്ദനം പോലീസ് കേസ് ആയതോടെ വർഗീയ പ്രചാരണവുമായി ജനം ടി വിയും സംഘപരിവാർ പ്രവർത്തകരും.
ഇടുക്കി ഉടുമ്പന്നൂർ ടൗണിൽ ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് നിന്നിരുന്ന തണൽമരം RSS പ്രവർത്തകർ രാത്രിയുടെ മറവിൽ വെട്ടിമാറ്റുന്നു. ഇതിനോട് ചേർന്ന് ആർഎസ്എസ് സ്ഥാപിച്ച കൊടിമരത്തിന് മറവുണ്ടാക്കുന്നു എന്ന കാരണത്താലാണ് PWD റോഡരികിൽ നിന്ന മരം അവർ വെട്ടിയത്. അതിനോട് ചേർന്ന അടുത്ത മരം വെട്ടാൻ ഒരുങ്ങുമ്പോൾ അതുവഴി ബൈക്കിൽ വന്ന ഡിവൈഎഫ്ഐ ഉടുമ്പന്നൂർ മേഖല സെക്രട്ടറി അനന്തു സന്തോഷും എസ്എഫ്ഐ കരിമണ്ണൂർ ഏരിയ സെക്രട്ടറി അൽഫിത്ത് സലീമും ഇതിനെ ചോദ്യം ചെയ്യുന്നു. ആ സമയം അവിടെ എണ്ണത്തിൽ കൂടുതലുണ്ടായിരുന്ന ആർഎസ്എസുകാർ ആ ചെറുപ്പക്കാരെ ക്രൂരമായി മർദ്ദിക്കുന്നു.
പോലീസ് കേസ് ആകും എന്ന് കണ്ടതോടെ ആർഎസ്എസുകാർ പുതിയ കഥ മെനഞ്ഞു. അതിൽ ജനം ടിവിയിൽ വന്ന വേർഷൻ ആണ് നമ്മൾ ആദ്യം കണ്ടത്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിലും ഗുരുതര ആക്ഷേപമാണ് സംഘപരിവാർ പ്രവർത്തകർ പ്രചരിപ്പിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി കലക്കാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ എന്നതിനൊപ്പം എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ മതം ചൂണ്ടിക്കാട്ടി ജിഹാദി ചാപ്പ കുത്തിയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം.സംഘർഷ സാധ്യത മുന്നിൽകണ്ട് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

