ലോകകിരീടവും റണ്ണേഴ്സ് അപ്പും; തലയുയർത്തി ലയണൽ മെസിക്ക് മടങ്ങാം

messi

കാൽപ്പന്തുകളിയിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരുവൻ. ഈ കാലഘട്ടം നമുക്ക് സമ്മാനിച്ച കാൽപ്പന്തുകളിയുടെ ദൃശ്യചാരുത. ഫുട്ബോളിന്‍റെ ഒരേയൊരു മിശിഹ. അതെ ലയണൽ മെസി ഇനി ലോകകപ്പ് വേദിയിൽ ഉണ്ടാകില്ല. എന്നാൽ മെസിക്ക് തലയുയർത്തി തന്നെ മടങ്ങാം, ഒരു ലോകകപ്പും രണ്ട് റണ്ണേഴ്സ് അപ്പും സ്വന്തം പേരിലുണ്ടാകും.

2006 മുതൽ ലോകകപ്പിൽ പന്തുതട്ടിയ ഫുട്ബോൾ ഇതിഹാസത്തിന് ഒരു കിരീടത്തിന് 2022 വരെ കാത്തിരിക്കേണ്ടി വന്നു. നാലു വർഷത്തിനിപ്പുറം തുടർച്ചയായ രണ്ടാം ഫൈനലിലേക്കും മെസി അർജന്‍റീനയെ നയിച്ചു. എന്നാൽ സ്പെയിനിന്‍റെ ഓൾറൌണ്ട് മികവിന് മുന്നിൽ മെസിക്കും കൂട്ടർക്കും മറുപടിയില്ലാതെ പോയി.

ഈ 39-ആം വയസിലും മികവിന്‍റെ മിന്നലാട്ടങ്ങൾ സമ്മാനിച്ചാണ് മെസിയുടെ മടക്കം. ഈ പ്രായത്തിലും അതുല്യമായ ചില നേട്ടങ്ങളും മെസി സ്വന്തം പേരിൽ ചേർത്തു. ആ ബൂട്ടിൽനിന്ന് പിറന്ന എണ്ണംപറഞ്ഞ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും- ഈ ലോകകപ്പിൽ അർജന്‍റീനയുടെ കുതിപ്പിന് മികവേകിയത് മെസിയുടെ പ്രകടനം തന്നെയായിരുന്നു. ഏതാണ്ട് ഒറ്റയാൾ പോരാട്ടമാണ് മെസി നടത്തിയത്.

തോറ്റിടത്തുനിന്ന് ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ മെസിയുടെ പ്രകടനത്തിന് സാധിക്കുന്നത് നമ്മൾ പലവട്ടം കണ്ടു. സെമിഫൈനലിൽ തോറ്റെന്ന് ഉറപ്പാക്കിയ മത്സരം അക്ഷരാർഥത്തിൽ തിരിച്ചുപിടിച്ചത് മെസിയുടെ മായാജാലമായിരുന്നു. ഈജിപ്തിനെതിരെയും കേപ് വെർദേയ്ക്കെതിരെയുമൊക്കെ തിരിച്ചുവരാൻ അർജന്‍റീനയ്ക്ക് ഊർജമേകിയത്, മെസിയുടെ സാന്നിദ്ധ്യമായിരുന്നു.

Also Read- ഫിഫ ലോകകപ്പ് 2026: കപ്പ് ഓഫ് സ്പെയിൻ; അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ ചാമ്പ്യന്മാർ

കാൽപ്പന്തുകളിയിൽ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളും റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ച് ലയണൽ മെസി ലോകകപ്പിന്‍റെ വേദിയിൽനിന്ന് മടങ്ങുകയാണ്. അർജന്‍റീനയുടെ ജേഴ്സിയിലും ഇന്‍റർ മിയാമിയുടെ ജേഴ്സിയിലും ഇനിയും കുറച്ചുകാലം കൂടി ആ കാൽവിരുത് നമുക്ക് അനുഭവിച്ചറിയാനാകും. എല്ലാ ഫാൻഫൈറ്റുകൾക്കുമപ്പുറം കടുത്ത എതിരാളികൾ പോലും മെസിയെ മനസിൽ അംഗീകരിക്കുന്നുണ്ടെന്നത് വസ്തുതയാണ്. മെസി എന്ന ഇതിഹാസം പന്തു തട്ടിയ കാലത്ത് ഫുട്ബോൾ ആസ്വദിക്കാനായി എന്നത് നമുക്ക് ഓരോരുത്തർക്കും അവിസ്മരണീയമായ കാര്യം തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News