സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ് & വാർ. കഴിഞ്ഞ ദിവസം ഈ സിനിമയുടെ സെറ്റിൽ വെച്ച് ഒരു തൊഴിലാളി മരിച്ചിരുന്നു. ചന്ദ്രധരി സിംഗ് യാദവ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് സഞ്ജയ് ലീല ബൻസാലി നൽകിയ നഷ്ടപരിഹാരത്തുക ഉയർത്തണമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) ആവശ്യപ്പെട്ടു.
ചന്ദ്രധരി സിംഗ് യാദവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും വിദ്യാഭ്യാസ സഹായവും നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. സിനിമാ സെറ്റിലെ മരപ്പണികള്‍ ചെയ്തു വരികയായിരുന്നു ചന്ദ്രധരി സിംഗ്. ഇതിനിടെ വൈദ്യുതാഘാതമേറ്റാണ് ഇദ്ദേഹം മരിച്ചത്. ജൂൺ 17ന് പുലർച്ചെ ആയിരുന്നു സംഭവം.
ഭാര്യയും രണ്ട് കുട്ടികളുമാണ് ചന്ദ്രധരി സിംഗിന് ഉള്ളത്. സംവിധായകൻ ഇതിനോടകം കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. എന്നാൽ ഈ തുക 50 ലക്ഷമായി ഉയർത്തണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. ചന്ദ്രധരി സിംഗ് യാദവിന്റെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ചലച്ചിത്ര നിർമ്മാതാവ് വഹിക്കണമെന്നും ഫെഡറേഷൻ പ്രസിഡന്റ് ബിഎൻ തിവാരി അഭ്യർത്ഥിച്ചു.
അതേസമയം രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരാണ് ലവ് & വാർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സങ്കീർണ്ണമായ ത്രികോണ പ്രണയമാണ് ചിത്രം പറയുന്നതെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

