
ആറ് പതിറ്റാണ്ടുകാലം ദക്ഷിണേന്ത്യയുടെയും കേരളത്തിന്റെയും ചരിത്രാന്വേഷണങ്ങളിലെ നിറസാന്നിധ്യമായിരുന്ന ചരിത്രപണ്ഡിതനായിരുന്നു പ്രോഫ. എം ജി എസ് നാരായണന്‍. മധ്യകാല ചരിത്രപഠനത്തിലെ നാഴികക്കല്ലുകളായ കണ്ടെത്തലുകള്‍ നടത്തിയ എം ജി എസ്, അന്തര്‍ദേശീയ ശ്രദ്ധനേടിയ നിരവധി പ്രബന്ധങ്ങളുടെ കര്‍ത്താവാണ്. ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സിലിന്റെ ഡയറക്ടറായും കോഴിക്കോട് സര്‍വകലാശാലയിലെ ചരിത്രവിഭാഗം തലവനായും വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫാക്കല്‍ട്ടിയായും പ്രവര്‍ത്തിച്ചിട്ടുള്ള എം ജി എസ്, വന്‍ ശിഷ്യസമ്പത്തിനുടമയാണ്.
ചരിത്രത്തില്‍ എന്നോ ഉറച്ചുപോയ ധാരണകളെ തിരുത്തിയെഴുതിക്കൊണ്ട് കേരള ചരിത്രപഠനത്തിന്റെ ഗതിതന്നെ മാറ്റിയ ചരിത്രകാരനായിരുന്നു ഡോ. എം ജി എസ് നാരായണന്‍. രാഹുല്‍ സാംകൃത്യയനും ഡി ഡി കൊസാംബിയും തൊട്ടുതുടങ്ങിയ ഇന്ത്യയിലെ ഇടതു ചരിത്രാന്വേഷികളുടെ പാതയില്‍ സഞ്ചരിച്ചു തുടങ്ങിയ ഡോ. എം ജി എസിന്റെ ചരിത്രപഠനങ്ങളെല്ലാം മാര്‍ക്‌സിയന്‍ രീതിശാസ്ത്രത്തിന്റെ ആയുധപ്പുരകളായിരുന്നു. 1932ല്‍ പ്രാചീന തുറമുഖ നഗരമായ പൊന്നാനിയില്‍ ജനിച്ച മുട്ടയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ ചരിത്രത്തിലെയും ഒരു തുറമുഖമായിരുന്നു.
അതായത് തുറന്ന ചിന്തകളുടെ ഉടമയായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം സ്ഥാനത്തോടെ ബിരുദാനന്ദര ബിരുദം നേടിയ എം ജി എസ്, കേരളത്തില്‍ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയെതന്നെ മാറ്റിപ്പണിത അധ്യാപകനുമാണ്. പെരുമാള്‍സ് ഓഫ് കേരള എന്ന എം ജി എസിന്റെ ഡോക്ടറല്‍ തീസിസ് മധ്യകാല കേരള ചരിത്രത്തിലേക്ക് കടക്കാനുള്ള ഏറ്റവും മികച്ച താക്കോലാണ്. എല്ലാ ചരിത്രധാരണകളും തെളിവുകളോടെ നിരന്തരം ചോദ്യം ചെയ്യപ്പെടണമെന്നും എം ജി എസ് നിഷ്‌കര്‍ഷിച്ചു.
വിശുദ്ധമായ ഒരു അറിവുമില്ലെന്നും ആശയങ്ങളും സിദ്ധാന്തങ്ങളും ആവര്‍ത്തിച്ച് പരീക്ഷിക്കപ്പെടുകയും സ്ഥിരീകരിക്കണമെന്നും അദ്ദേഹം നിര്‍ബന്ധം പിടിച്ചു. ചരിത്രത്തെയും എപ്പിഗ്രഫിയുമായും സാംസ്‌കാരിക അന്വേഷണങ്ങളുമായും ബന്ധിപ്പിക്കാനുള്ള ആഴമേറിയ സാമൂഹ്യശാസ്ത്രജ്ഞാനവും സംസ്‌കൃതം, തമിഴ് ഭാഷാപാണ്ഡിത്യവുമുണ്ടായിരുന്നു എം ജി എസിന്. ദക്ഷിണേന്ത്യ മുഴുവന്‍ സഞ്ചരിച്ച് ശിലാലിഖിതങ്ങള്‍ വായിച്ച് നേടിയ അറിവാണ് തന്റെ ഗുരുവും ചരിത്രകാരനുമായ ഇളംകുളം കുഞ്ഞന്‍പിള്ളയെ മറികടക്കാന്‍ എം ജി എസിനെ പ്രാപ്തനാക്കിയത്.
Read Also: ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഇക്കാലത്ത് എംജിഎസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്: മുഖ്യമന്ത്രി
കേരളത്തെപ്പോലെ ആദ്യകാല തമിഴകത്തിന്റെ ചരിത്രത്തിലും എം ജി എസിന്റെ സംഭാവന പതിഞ്ഞുകിടക്കുന്നുണ്ട്. എണ്‍പതുകളില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് എം ജി എസ്, എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളുടെ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാണ്. ഇടശ്ശേരിയും ഉറൂബും വി ടിയും കടവനാടും അക്കിത്തവുമായി നിറഞ്ഞൊഴുകിയ പൊന്നാനിക്കളരിയുടെ ഒരു സാഹിത്യസൃഷ്ടിയായ എം ജി എസ്, ഇടശേരി കവിതകള്‍ക്കെഴുതിയ ആമുഖം ചരിത്രപ്രസിദ്ധമാണ്. കേരളത്തിലും ഇന്ത്യയിലും ഒരു ആമുഖവും വേണ്ടാത്ത ചരിത്രകാരനായ എം ജി എസ്, ചരിത്രഗ്രന്ഥങ്ങള്‍ മാത്രമല്ല ചരിത്രകാരന്മാരെയും സൃഷ്ടിച്ച ചരിത്രകാരന്മാരുടെ ചരിത്രകാരനാണ്. രാഷ്ട്രീയവിവാദങ്ങളുടെ ഒരു ഹ്രസ്വകാലം മറന്നാല്‍ വിടവാങ്ങുന്നത് കേരളത്തിന്റെ ഒരു മഹദ്ചരിത്രകാരനാണ്. ചരിത്രം മിത്തുകളിലേക്കും കെട്ടുകഥകളിലേക്കും മടങ്ങിപ്പോകുന്ന കാലത്ത് എം ജി എസ് എന്ന നിര്‍ഭയചരിത്രകാരന്റെ ശൂന്യത വലുതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here