
നന്ദൻകോട് കൊലപാതകക്കേസിൽ വിധി വന്നിരിക്കുകയാണ്. 2017 ഏപ്രിൽ അഞ്ചിന് കേരളത്തെയാകെ ഞെട്ടിച്ച കൂട്ടക്കൊല കേസിൽ പ്രതിയായ കേദൽ ജിൻസൻ രാജ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരിക്കുന്നു. ഇയാൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കാനാണ് മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പടെ അഞ്ചുപേരെ കൊന്നതെന്ന് കേദൽ ജിൻസൻ രാജ, പൊലീസിനോട് സമ്മതിച്ചത്.
ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന പരീക്ഷണത്തിനാണ് കൊലപാതകം ചെയ്തതെന്നായിരുന്നു കേദൽ അന്വേഷണസംഘത്തോട് പറഞ്ഞത്. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ രണ്ടു ദിവസമായി തിരുവനന്തപുരം നന്ദൻകോട്ടെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയത്.
നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന അന്ധവിശ്വാസവും ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ഒരു പദാവലിയാണ് ആസ്ട്രൽ പ്രൊജക്ഷൻ. ശരീരത്തിന് പുറത്തേക്ക് ആത്മാവിനെ കൊണ്ടുപോകാൻ കഴിയുമെന്നും പ്രപഞ്ചത്തിന്‍റെ ഏതൊരു ഭാഗത്തുനിന്നുള്ള കാര്യങ്ങളും അനുഭവവേദ്യമാകുമെന്നും ഇത്തരം പരീക്ഷണങ്ങളിൽ വിശ്വസിക്കുന്നവർ കരുതുന്നത്. ഈ വാക്കിന് അർഥമായി പറയുന്നത് ആത്മാവിന്‍റെ യാത്ര അഥവാ അലയുന്ന ആത്മാവ് എന്നതാണ്. ഇത് ശാസ്ത്രത്തിന്‍റെ പിന്തുണയില്ലാത്ത വാദം മാത്രമാണ്. അതേസമയം ആസ്ട്രൽ പ്രൊജക്ഷനെ ശാസ്ത്രീയമായി ഗവേഷകർ വിവരിക്കുന്നത് ഇങ്ങനെയാണ്- സ്വപ്നങ്ങൾക്ക് സമാനമായ മാനസികാവസ്ഥകളിൽ നിന്നോ ബോധത്തിന്റെ മാറ്റം സംഭവിച്ച അവസ്ഥകളിൽ നിന്നോ ഉണ്ടാകുന്ന ഒരുതരം അനുഭവം എന്നാണ്. മനഃശാസ്ത്രജ്ഞരും ന്യൂറോ സയന്റിസ്റ്റുകളും ആസ്ട്രൽ പ്രൊജക്ഷനെ ഒരു മാനസികരോഗാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിലയിരുത്തുന്നത്.
നന്ദൻകോട് കേദൽ രാജ കേസ് മാത്രമല്ല, ആസ്ട്രൽ പ്രൊജക്ഷനുമായി ബന്ധപ്പെട്ടിരിക്കുന്നത്. അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ മൂന്ന് മലയാളികളെ കണ്ടെത്തിയ സംഭവത്തിലും അന്വേഷണ ഉദ്യോഗസ്ഥർ ഇത്തരമൊരു നിഗമനത്തിലേക്കാണ് എത്തിയത്. കോട്ടയം സ്വദേശികളായ നവീന്‍ തോമസ് (35), ഭാര്യ ദേവി (35), വട്ടിയൂര്‍ക്കാവ് സ്വദേശിയായ സുഹൃത്ത് ആര്യ ബി.നായർ (29) എന്നിവരെയാണ് 2024 ഏപ്രിലിൽ അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ആര്യയുടെ ലാപ്ടോപ്പിൽനിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരുടെ മരണത്തിൽ ദുരൂഹത വ്യക്തമാക്കിയത്. മരണാനന്തര ജീവിതത്തെപ്പറ്റി ഇവർ ഗൂഗിളിൽ നിരന്തരം സെർച്ച് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ‘ഞങ്ങൾ എവിടെയാണോ, അവിടേക്ക് പോകുന്നു’- എന്നാണ് കുറിപ്പിൽ ഇവർ രേഖപ്പെടുത്തിയിരുന്നത്. സാത്താൻ ആരാധനയുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നതായും പൊലീസിന് സംശയമുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

