മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിലെ അസ്വാരസ്യങ്ങൾ പ്രകടമായതോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയാനുള്ള സാധ്യതകളാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടൻ ചർച്ച. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും തമ്മിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉൾപ്പോരിന്റെയും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട രാഷ്ട്രീയം സംസ്ഥാനത്തെ ഭരണകക്ഷിയെ വല്ലാതെ ഉലച്ചിരിക്കയാണ്. മഹാസഖ്യത്തിൽ ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും തമ്മിലുള്ള ബന്ധമാണ് വഷളായിരിക്കുന്നത്.
ബിഹാറിൽ പുതുതായി അധികാരമേറ്റ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഇരു നേതാക്കളും പരസ്പരം സംസാരിക്കുന്നത് ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പ്രകടമായിരുന്നു. മഹാസഖ്യത്തിൽ എല്ലാം ശരിയല്ല എന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. പരസ്പരം കാണാനിടയായപ്പോൾ ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കി ഇരുവരും ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതിനിടെ ഷിൻഡെ ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും തമ്മിൽ ഉടലെടുത്ത ഭിന്നത അണികൾക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കയാണ്. ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ പങ്കെടുത്തു. ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മഹായുതിയിലെ അതൃപ്തിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഷിൻഡെ പ്രതികരിക്കാനും തയ്യാറായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

