കേന്ദ്ര സർക്കാർ ഭരണത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം രാജ്യത്തെ തെരഞ്ഞെടുപ്പ് മിഷനറി മാത്രമായി മാറിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. രാജ്യസഭയിൽ നടന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണ ചർച്ചയിലാണ് ജോൺ ബ്രിട്ടാസ് എം പിയുടെ രൂക്ഷ വിമർശനം.
എസ്‌ഐആർ എന്നത് മാറ്റി എഐആർ (അമിത് ഷാ ഇന്റൻസീവ് റിവിഷൻ) എന്നാക്കി മാറ്റണമെന്നും എം പി ചർച്ചയിൽ പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മണി പവറും മസിൽ പവറും മിസ്ഇൻഫർമേഷനുമാണ് ഇന്ന് മേൽക്കൈ നേടുന്നതെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.
അതേസമയം ഇലക്ടറൽ ബോണ്ട് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടവും അശുദ്ധവുമായ അധ്യായമായി മാറിയെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ ഇത് മലീമസമാക്കിയെന്നും എം പി പറഞ്ഞു. ബിജെപിയും കോൺഗ്രസും രാജ്യത്തെ വൻകിട കോർപ്പറേറ്റ് ശക്തികളുടെ കയ്യിൽ നിന്നും വാങ്ങിയ കോടിക്കണക്കിന് രൂപയുടെ കണക്കുകളും തെളിവുകൾ സഹിതം എം പി ഉദ്ധരിച്ചു.
‘സിപിഐ എം മാത്രമാണ് രാജ്യത്ത് ഇലക്ടറൽ ബോണ്ടിനെതിരെ ശക്തമായി നിലപാടെടുത്തത്. ആനുപാതിക പ്രാതിനിധ്യം, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമ്മീഷൻ, സ്വതന്ത്രവും സ്വയംഭരണ ശേഷിയുള്ള മാധ്യമങ്ങൾ എന്നിവയൊക്കെ ഈ രാജ്യത്ത് ഇന്ന് അസാധ്യമായിരിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കാൻ ഇതെല്ലാം അനിവാര്യമാണെന്ന്’ ഡോ. ജോൺ ബ്രിട്ടാസ് പാർലമെന്റിൽ ഉന്നയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

