പതിനാറു വർഷത്തോളം നീണ്ടുനിന്ന ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശ് ഇന്ന് നിർണ്ണായകമായ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നു. രാജ്യവ്യാപകമായി നടന്ന വൻ ജനകീയ പ്രതിഷേധങ്ങളെത്തുടർന്ന് 18 മാസം മുമ്പാണ് ഹസീന സർക്കാർ പുറത്തായത്.
തുടർന്ന് നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഭരണമേറ്റെങ്കിലും, പ്രതിഷേധങ്ങളും തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ മുന്നേറ്റവും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളും ഈ കാലയളവിൽ രാജ്യത്ത് സങ്കീർണ്ണമായ സാഹചര്യം സൃഷ്ടിച്ചിരുന്നു.
ഇന്ത്യയുമായുള്ള ബന്ധത്തിൽ അകൽച്ച പ്രകടമായ ഇക്കാലയളവിൽ പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളോട് കൂടുതൽ അടുക്കുന്ന വിദേശനയമാണ് ബംഗ്ലാദേശ് സ്വീകരിച്ചിരുന്നത്. എന്നാൽ ഒരു ജനാധിപത്യ സർക്കാർ അധികാരത്തിൽ വരുന്നതോടെ ഈ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണത്തിൽ തിരിച്ചെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നത്. ഖാലിദ സിയയുടെ മരണശേഷം പാർട്ടി നയിക്കുന്ന മകൻ താരിഖ് റഹ്മാനാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്ന പേര്. മുമ്പ് ബി.എൻ.പിയുടെ സഖ്യകക്ഷിയായിരുന്ന തീവ്ര ഇസ്ലാമിക പാർട്ടിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയാണ് ഇത്തവണ അവരുടെ പ്രധാന എതിരാളി.
ALSO READ : ആലപ്പുഴ ജില്ലാ കേരളോത്സവ വേദിയിൽ നാടകീയ രംഗങ്ങൾ; വിധികർത്താക്കൾക്ക് നേരെ യുവമോർച്ച നേതാവിന്റെ കൊലവിളി
ബി.എൻ.പി വിജയം ഉറപ്പിക്കുമ്പോഴും ജമാഅത്തെ ഇസ്‌ലാമി അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ഇത്തവണ കാഴ്ചവെക്കുമെന്ന് കരുതപ്പെടുന്നു. അതേസമയം, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ പിരിച്ചുവിടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തതിനാൽ ഇത്തവണ മത്സരരംഗത്ത് അവർക്ക് സാന്നിധ്യമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

