പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം പ്രതിസന്ധിയിൽ. കോൺഗ്രസ് അംഗത്തിനെതിരെ ചെയർപേഴ്ൺ ദിയ ബിനു പുളിക്കക്കണ്ടം പൊലീസിൽ മോഷണ പരാതി നൽകിയിരുന്നു. പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ ദിയ ബിനു പുളിക്കക്കണ്ടവും ബിനു പുളിക്കക്കണ്ടവും കോൺഗ്രസ് കൗൺസിലർ ബിജു മാത്യുവിനെതിരെ രൂക്ഷ വിമർശനമുയർത്തി രംഗത്തെത്തി. ഇപ്പോഴിതാ ബിജു മാത്യു വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മോഷ്ടിച്ച് പരിചയമുള്ളത് ബിനുവിന് ആണെന്നും നഗരസഭയിൽ ഭരണം തികഞ്ഞ പരാജയം ആണെന്നും ബിജു മാത്യു തുറന്നടിച്ചു. കഴിഞ്ഞ ദിവസം യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വച്ച് കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജു പുളിക്കക്കണ്ടവും കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചായിരുന്നു ബിജു മാത്യൂസ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ മോഷണ പരാതിയുമായി ചെയർപേഴ്ൺ എത്തി.
മുൻപ് എയർപോഡ് മോഷണം വിവാദം ഉയർന്ന പാലാ നഗരസഭയിലാണ് വീണ്ടും മോഷണ പരാതി ഉയർന്നത്. അന്ന് കൗൺസിലർ ബിനു പുളിക്കക്കണ്ടം ആയിരുന്നു ആരോപണ വിധേയൻ. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കക്കണ്ടത്തിന്റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടമാണ്. തൻ്റെ ഫയലും വാച്ചും ബിജു മാത്യൂസ് മോഷ്ടിച്ചെന്നാണ് ദിയയുടെ പരാതി.
എന്നാൽ മോഷണ പരാതി വ്യാജമാണെന്നാണ് കോൺഗ്രസ് നേതാവിന്റെ വാദം. ഏതായാലും പുതിയ വിവാദങ്ങളിൽ യുഡിഎഫിനകത്തെ തമ്മിൽപോര് കൂടുതൽ രൂക്ഷമാവുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്സണ് എതിരെ രംഗത്തുവരാനാണ് സാധ്യത. ആത്മാഭിമാനം പണയപ്പെടുത്തി അധികാരത്തിൽ തുടരാൻ താത്പര്യമില്ലെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

