
ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് രോഹിത് ശർമ്മ. താരത്തിന്റെ വിരമിക്കൽ വാർത്തകളാണ് ഇപ്പോഴെങ്ങും ചർച്ച. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരം രോഹിത് ശർമയുടെ അവസാന രാജ്യാന്തര ഏകദിന മത്സരമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രോഹിത് തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് സെലക്ടർമാർ അറിയിച്ചതായി ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പരമ്പരയോടെ രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കി മുന്നോട്ട് പോകാനാണ് സെലക്ടർമാരുടെ തീരുമാനമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ രോഹിത് ഈ തീരുമാനത്തിൽ അതൃപ്‌തനാണെന്നാണ് സൂചന.
സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ തീരുമാനം രോഹിത്തുമായും മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായും ആശയവിനിമയം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ഏതാനും ബിസിസിഐ അധികൃതരുമായി രോഹിത് സംസാരിച്ചെന്നും അവരുടെ തീരുമാനത്തിൽ അതൃപ്‌തനാണെന്നാണ് സൂചനയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
2027ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് യശസ്വി ജയ്സ്വാള്‍ ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകാനാണ് സെലക്ടർമാരുടെ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. തന്റെ ഭാവിയെ കുറിച്ചുള്ള അന്തിമ തീരുമാനം വൈകാതെ തന്നെ രോഹിത് ശർമ കൈക്കൊള്ളുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതേസമയം ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരത്തിനു പിന്നാലെ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 19ന് ലോർഡ്‌സിൽ വെച്ചാണ് മത്സരം നടക്കുക. ഫിറ്റ്നസ് മെച്ചപ്പെടുത്തി കളി തുടരാനാണ് രോഹിത് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

