
ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടിട്ടില്ലെങ്കിലും ഒരുപാട് കേട്ടിട്ടുള്ള ഒന്നാണ് ദിനോസറുകള്‍. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഇവയെ കുറിച്ച് പല ബുക്കുകളും ചിത്രങ്ങളും നമ്മൾ ഇതിനോടകം കണ്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ ദിനോസറുകളെ കുറിച്ച് കൊച്ചുകുട്ടികൾക്ക് വരെ അറിയാം. വ്യത്യസ്ത ദിനോസര്‍ സ്പീഷീസുകള്‍ അക്കാലത്ത് ഭൂമിയിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പ്രധാനിയാണ് ടി-റെക്‌സ് എന്ന ടൈനോസറസ് റെക്സ്. സിനിമകളിൽ തിളങ്ങിയ ഇവയുടെ തുകല്‍ ഉപയോഗിച്ച് ഇനി ലക്ഷ്വറി ബാഗുകളുണ്ടാക്കിയാലോ? ഞെട്ടേണ്ട.. സംഭവം നടത്താനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.
ടി-റെക്‌സിന്റെ ഫോസിലില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. യുകെയിലെ ബയോഎഞ്ചിനീയര്‍മാരാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നത്. ലോകത്താദ്യമായാണ് ദിനോസറിന്റെ തുകല്‍ ലാബില്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ജീനോമിക് എഞ്ചിനീയറിംഗ് സ്റ്റാർട്ടപ്പായ ദി ഓർഗനോയിഡ് കമ്പനി , ‘സ്കാഫോൾഡ്-ഫ്രീ’ ബയോമെറ്റീരിയലുകളിൽ വൈദഗ്ദ്ധ്യം നേടിയ യുകെ ആസ്ഥാനമായുള്ള ലാബ്-ഗ്രൗൺ ലെതർ , ‘ മാമോത്ത് മീറ്റ്ബോൾ ‘ എന്നതിന്റെ ഉത്തരവാദിത്തമുള്ള യുഎസ് മാർക്കറ്റിംഗ് ഏജൻസിയായ വിഎംഎൽ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ടി-റെക്‌സ് 68 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. വടക്കേ അമേരിക്കയിലും ഏഷ്യയിലും ഇവ ഉണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ഇവയുടെ ഡിഎന്‍എ അല്ല ശാസ്ത്രജ്ഞര്‍ ഗവേഷണത്തിനായി ഉപയോഗിക്കുന്നത്. സംരക്ഷിക്കപ്പെട്ട ടി-റെക്‌സ് ഡിഎന്‍എ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ ഇവയുടെ ജീനുകളും ലഭ്യമല്ലെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മെറിലാന്‍ഡിലെ തോമസ് ഹോള്‍ട്ട്‌സ് പറയുന്നു.
ടി-റെക്‌സിന്റെ ഫോസിലുകള്‍ വിശദമായി പഠിച്ച ശാസ്ത്രജ്ഞര്‍ അവയുടെ കൊളാജന്റെ ഘടന മനസിലാക്കി അത് ലാബില്‍ പുനഃസൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജീവികളുടെ ശരീരത്തിലുണ്ടാകുന്ന പ്രൊട്ടീനാണ് കൊളാജന്‍. ചര്‍മത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചെറുപ്പം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. ടി-റെക്‌സിന്റെ കൊളാജന്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അതുപയോഗിച്ച് അതിന്റെ ചര്‍മത്തിന്റെ ഘടനയും പുനഃസൃഷ്ടിക്കാന്‍ കഴിയും.
ഈ പരീക്ഷണം വിജയിച്ചാല്‍ ജീവികളെ കൊല്ലാതെ ലാബിലുണ്ടാക്കിയ തുകല്‍ ഉപയോഗിച്ച് ലെതര്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ മൃഗങ്ങളോടുള്ള ക്രൂരതയും ഒരു പരിധിവരെ തടയാം. ടി-റെക്‌സിന്റെ സിന്തറ്റിക് ലെതര്‍ ബയോഡീഗ്രേഡബിള്‍ ആയിരിക്കുമെന്നും അതിനാല്‍ ഇവ കൊണ്ടുള്ള ഉത്പന്നങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here