സി എം ആർ എൽ വിഷയത്തിൽ ബിജെപി നേതാവ് ഷോൺ ജോർജിന് തിരിച്ചടി. സി എം ആർ എല്ലിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും ഷോൺ ജോർജിനെ കോടതി വിലക്കി. സി എം ആർ എൽ നൽകിയ ഹർജിയിലാണ് മുൻസിഫ് കോടതി ഉത്തരവ്. ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കാനും കോടതി ഉത്തരവിട്ടു.
ബി ജെ പി നേതാവ് ഷോൺ ജോർജ് തങ്ങൾക്കെതിരെ അടിസ്ഥാന രഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി എം ആർ എൽ കമ്പനി കോടതിയെ സമീപിച്ചത്. അത് നിരന്തരം നടക്കുന്നുവെന്നും അത്തരം കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നുവെന്നും അത് വിലക്കണം എന്നുമായിരുന്നു സി എം ആർ എല്ലിൻ്റെ ആവശ്യം. സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളുടെ പകർപ്പും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിച്ച കോടതി സി എം ആർ എല്ലിനെതിരെ ആരോപണങ്ങൾ തുടർന്നും പരസ്യമായി ഉന്നയിക്കുന്നത് വിലക്കി ഇടക്കാല ഉത്തരവിടുകയായിരുന്നു.
ആരോപണങ്ങൾ ഉന്നയിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും, പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. പ്രിൻ്റ്, ഇലക്ട്രോണിക്ക്, ഡിജിറ്റൽ , ഇൻ്റർനെറ്റ് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. ഷോൺ ജോർജിന് മാത്രമല്ല ബന്ധപ്പെട്ട എല്ലാവർക്കും ഉത്തരവ് ബാധകമാണ്. ഇത്തരം ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് വിലക്കണമെന്നും സി എം ആർ എൽ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച കോടതി സമൂഹമാധ്യമങ്ങളിൽ നിന്നും ആയവ നീക്കം ചെയ്യാനും നിർദേശിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ മെറ്റക്കും കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ വിശദമായ വാദം കോടതി പിന്നീട് കേൾക്കും. ഇതിനായി അടുത്ത മാസം അഞ്ചിന് കോടതി കേസ് വീണ്ടും പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

