ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് അപ്പോളോ ടയേഴ്സ്. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം 11 പിൻവാങ്ങിയതോടെയാണ് അപ്പോളോ ടയേഴ്സ് പുതിയ ജേഴ്‌സി സ്പോൺസറായത്. കരാർ സ്വന്തമാക്കിയത് എത്രയ്ക്കെന്ന് അറിയാമോ? ഒരു മത്സരത്തിന് നാലരക്കോടി രൂപയ്ക്കാണ് ജഴ്‌സി അവകാശം അപ്പോളോ ടയേഴ്‌സ് സ്വന്തമാക്കിയത്. നേരത്തെയുണ്ടായിരുന്ന ഡ്രീം ഇലവന്‍ ഒരുമത്സരത്തിന് നല്‍കിയിരുന്നത് നാലുകോടി രൂപയായിരുന്നു. കമ്പനിയുമായി കരാർ ഒപ്പുവച്ചതായി ബിസിസിഐ അറിയിച്ചു. 2027 വരെയാണ് സ്‌പോണസര്‍ഷിപ്പ് കാലാവധി. വരുന്ന മൂന്ന് വർഷക്കാലത്ത് നടക്കുന്ന 121 ദ്വിരാഷ്ട്ര മത്സരങ്ങളിലും 21 ഐസിസി മത്സരങ്ങളിലും അപ്പോളോ ടൈറ്റിൽ സ്പോൺസറായിരിക്കും.
പുതിയ നിയമനിർമ്മാണ പ്രകാരം ഡ്രീം 11 ഉൾപ്പെടെയുള്ള റിയൽ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ സർക്കാർ നിരോധിച്ചിരുന്നു. തുടർന്നാണ് ബിസിസിഐ സ്പോൺസറെ ഉപേക്ഷിച്ചത്. നിലവിൽ ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ടൈറ്റിൽ സ്പോൺസറില്ലാതെയാണ് ഇന്ത്യൻ ടീം കളിക്കുന്നത്.
ഈ മാസം ആദ്യമാണ് ടൈറ്റിൽ സ്പോൺസറിനായി ബിസിസിഐ കരാറുകൾ ക്ഷണിച്ചത്. കാന്‍വ, ജെകെ ടയര്‍ എന്നീ കമ്പനികളും ലേലത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ചൂതാട്ടം, ക്രിപ്‌റ്റോകറൻസി, പുകയില, മദ്യം എന്നിവയിൽ ഇടപെടുന്ന കമ്പനികളെ ബോർഡ് ഈ പ്രക്രിയയിൽ നിന്ന് വിലക്കിയിരുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയാണ് അപ്പോളോ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

